തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ ചില കടയുടമകൾ കടകൾ അടച്ചിട്ട് അസൗകര്യം സൃഷ്‌ടിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രത്യേക സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ ഉച്ചവരെയും, ഏഴ് ജില്ലകളില്‍ ഉച്ചയ്‌ക്ക് ശേഷവുമാണ് റേഷന്‍ വിതരണം ഉണ്ടാകുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെയും, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്‌ക്ക് ശേഷവുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
സംസ്‌ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്‌തത്. സംസ്‌ഥാനത്തെ ഡേറ്റ സെന്ററിലെ തകരാർ മൂലമാണ് ഇപ്പോൾ റേഷൻ വിതരണം തടസപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി ഈ സാങ്കേതിക പ്രശ്‌നം ഉണ്ടാകുന്നുണ്ടെന്നും, ഇതിന് ശാശ്വത പരിഹാരം വേണമെന്നുമാണ് റേഷൻകട വ്യാപാരികൾ ആവശ്യപ്പെടുന്നത്.
Read also: കെ-റെയിൽ പോർവിളി നടത്തി നടപ്പിലാക്കേണ്ട പദ്ധതിയല്ല; ഹൈക്കോടതി