കോഴിക്കോട്: ഇരുപത്തിയേഴാമത് എസ്.എസ്.എഫ് സംസ്‌ഥാന സാഹിത്യോല്‍സവ് നാളെ തുടങ്ങും. 16,17,18 തീയതികളിലായാണ് നടക്കുന്നത്. സാഹിത്യോല്‍സവിന്റെ ഉല്‍ഘാടനം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ പത്മശ്രീ ചന്ദ്രശേഖര്‍ കമ്പാര്‍ നിര്‍വഹിക്കും.
കോവിഡിന്റെ സാഹചര്യത്തിലും കലാ പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കാതെ സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇത്തവണത്തെ പരിപാടി. കേരളത്തിലെ 14 ജില്ലകളിലും, തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലുമായി 15 സ്‌റ്റുഡിയോകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രണ്ടായിരം പ്രതിഭകള്‍ മല്‍സരിക്കും. കോഴിക്കോട്ടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് മല്‍സരങ്ങള്‍ നിയന്ത്രിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ലൈവായി പ്രേക്ഷകരിലേക്ക് എത്തിക്കും.
Malabar News: വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്
എസ്.എസ്.എഫ് സംസ്‌ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലും, യുട്യൂബിലും തല്‍സമയം പരിപാടി സംപ്രേഷണം ചെയ്യും. ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലും ക്യാമ്പസുകള്‍ തമ്മിലുമാണ് മല്‍സരങ്ങള്‍ നടക്കുന്നത്. പ്രസംഗം, ഗാനം, ചിത്രരചന, ഡിജിറ്റല്‍ ഡിസൈനിംഗ്, ഫാമിലി കൊളാഷ്, ഡോക്യുമെന്ററി, സ്‌റ്റാറ്റസ് വീഡിയോ, പ്രോജക്‌ട്, സര്‍വേ ടൂള്‍, ഫാമിലി മാഗസിന്‍ നിര്‍മാണങ്ങള്‍, കാലിഗ്രഫി, സോഷ്യല്‍ ട്വീറ്റ്, തുടങ്ങി നൂറോളം മല്‍സരങ്ങളാണുള്ളത്. ബ്ലോക്ക്, യൂണിറ്റ്, സെക്റ്റർ , ഡിവിഷന്‍, ജില്ലാ സാഹിത്യോല്‍സവുകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് സംസ്‌ഥാന സാഹിത്യോല്‍സവ് നടക്കുന്നത്.