ദക്ഷിണ്‍ ധിനാജ്‌പൂർ (വെസ്‌റ്റ് ബംഗാള്‍): എസ്‌എസ്‌എഫ് രണ്ടാമത് ദേശീയ സാഹിത്യോൽസവില്‍ ജമ്മു കശ്‌മീരിന് കലാകിരീടം. ഡെല്‍ഹി രണ്ടാം സ്‌ഥാനവും കേരളം മൂന്നാം സ്‌ഥാനവും നേടി. ജേതാക്കള്‍ക്ക് പശ്‌ചിമ ബംഗാള്‍ ഉപഭോക്‌തൃ കാര്യ മന്ത്രി ബിപ്ളബ് മിത്ര ട്രോഫി സമ്മാനിച്ചു. 2023ലെ സാഹിത്യോൽസവ് ആന്ധ്രപ്രദേശില്‍ വെച്ചു നടക്കുമെന്ന പ്രഖ്യാപനവും സമാപന സമ്മേളനത്തിൽ നടന്നു.
പെന്‍ ഓഫ് ദി ഫെസ്‌റ്റായി മുഹമ്മദ് സലീം (ജമ്മു കശ്‌മീർ), സ്‌റ്റാർ ഓഫ് ദി ഫെസ്‌റ്റായി സുഫിയാന്‍ സര്‍ഫറാസ് (ഗുജ്‌റാത്ത്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 82 ഇനങ്ങളില്‍ 26 സംസ്‌ഥാന ടീമുകള്‍ മൽസരിച്ച സാഹിത്യോൽസവില്‍ 422 പോയിന്റുകളാണ് ജമ്മു കശ്‌മീർ നേടിയത്. ഡെല്‍ഹി-267, കേരളം-244 പോയിന്റുകള്‍ വീതവും നേടി.
മൂന്നു ദിവസങ്ങളിലായി വെസ്‌റ്റ് ബംഗാളിലെ ദക്ഷിണ്‍ ധിനാജ്‌പൂർ ജില്ലയിലെ താപനില്‍ നടന്നുവന്ന സാഹിത്യോൽസവിന് ഇതോടെ സമാപ്‌തിയായി സമാപന സമ്മേളനം മന്ത്രി ബിപ്ളബ് മിത്ര ഉൽഘാടനം ചെയ്‌തു. എസ്‌എസ്‌എഫ് ദേശീയ സമിതി ഉപാധ്യക്ഷന്‍ സിപി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ബലൂര്‍ഗട്ട് നഗരസഭ ചെയര്‍മാന്‍ അശോക് മിത്ര, സെന്‍ട്രല്‍ കോഓപറേറ്റീവ് ബേങ്ക് പ്രസിഡന്റ് ബിപ്ളവ് ഖാ, സാമൂഹിക പ്രവര്‍ത്തകന്‍ ശര്‍ദുല്‍ മിത്ര, ജില്ലാ പഞ്ചായത്ത് അംഗം മാഫിജുദ്ദീന്‍ മിഅ, ആരോഗ്യ സമിതി ചെയര്‍മാന്‍ അംജദ് മണ്ടല്‍, പഞ്ചായത്ത് സമിതി അംഗം രാജുദാസ് സംബന്ധിച്ചു.
എസ്‌എസ്‌എഫ് മുന്‍ ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അല്‍ ബുഖാരി അഭിവാദ്യ പ്രസംഗം നടത്തി. എസ്‌എസ്‌എഫ് ദേശീയ പ്രസിഡന്റ് ഡോ. പിഎ ഫാറൂഖ് നഈമി, ജന. സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി, ഫിനാന്‍സ് സെക്രട്ടറി സുഹൈറുദ്ദീന്‍ നൂറാനി, സെക്രട്ടറിമാരായ സൈഉര്‍റഹ്‌മാൻ റസ്‌വി, ശരീഫ് നിസാമി, ആർഎസ്‍സി ഗള്‍ഫ് കണ്‍വീനര്‍ മുഹമ്മദ് വിപികെ എന്നിവർ സംസാരിച്ചു.
മൂന്നു ദിവസങ്ങളിലായി നടന്നുവന്ന ദേശീയ സാഹിത്യോൽസവില്‍ 26 സംസ്‌ഥാനങ്ങളില്‍നിന്നായി 637 സര്‍ഗപ്രതിഭകളാണ് മൽസരിച്ചത്. താപ്പനിലെ തൈ്വബ ഗാര്‍ഡനില്‍ നടന്ന സാഹിത്യോൽസവില്‍ ഉറുദു, ഹിന്ദി, ഇംഗ്ളീഷ്, അറബി ഭാഷകളില്‍ സര്‍ഗകലകളുടെ രംഗാവതരണങ്ങളും എഴുത്തും വരകളും അരങ്ങേറി. ബംഗാള്‍ ഗ്രാമത്തിലെ വയലേലകളില്‍ സംഗീതവും ധൈഷണിക വിചാരങ്ങളും കാറ്റുപടര്‍ത്തിയ മൂുന്നു ദിനരാത്രങ്ങളാണ് ദേശീയ സാഹിത്യോൽസവ് സമ്മാനിച്ചത്. രാജ്യത്തിന്റെ സാംസ്‌കാരിക ഭാഷാ വൈവിധ്യങ്ങളുടെും വൈജ്‌ഞാനിക മികവുകളുടെയും സംഗമദിനങ്ങള്‍ സൃഷ്‌ടിച്ചാണ് സാഹിത്യോൽസവിന് കൊടിയിറങ്ങിയത്.
മനുഷ്യരെ ചേര്‍ത്തു നിര്‍ത്തുന്ന സംരംഭങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്‌തിയുണ്ട്. ഭാഷാ-ദേശ വിവേചനങ്ങളില്ലാതെ ഒത്തുചേരാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. കലകള്‍ക്കും സാഹിത്യത്തിനും മനുഷ്യരിലെ നൻമകളെയും ചിന്തകളെയും ഉണര്‍ത്താന്‍ സാധിക്കും. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്‌ഥാനമാണ് കേരളം. കേരളത്തില്‍ ആരംഭിച്ച സാഹിത്യോൽസവിന് കേരളത്തിനു പുറത്തേക്കു വളരാന്‍ സാധിച്ചത് പ്രശംസനീയമാണ്. ബംഗാളില്‍ സാഹിത്യോൽസ നടത്തിയതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍നിന്നുള്ള സന്നദ്ധസംഘടനകള്‍ ബംഗാള്‍ ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും സമാനപന സമ്മേളനം ഉൽഘാടനം ചെയ്‌ത ബിപ്ളബ് മിത്ര പറഞ്ഞു.
Most Read: ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് മോദിയും