ന്യൂഡെല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകൻ സ്‌റ്റാന്‍ സ്വാമിയുടേത് കസ്‌റ്റഡി കൊലപാതകമാണെന്ന് സിപിഐഎം. സ്‌റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അഗാധമായ വേദനയും കോപവുമുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
“അദ്ദേഹം പാര്‍ശ്വവല്‍കൃതരെ അക്ഷീണം സഹായിച്ചയാളാണ്. ഒരു കുറ്റവും ചുമത്താതെയാണ് 2020 ഒക്‌ടോബര്‍ മുതല്‍ അദ്ദേഹത്തെ യുഎപിഎ എന്ന ക്രൂരനിയമം പ്രകാരം കസ്‌റ്റഡിയില്‍ വെക്കുകയും മനുഷ്യവിരുദ്ധമായ രീതിയില്‍ പെരുമാറുകയും ചെയ്‌തത്. കസ്‌റ്റഡിയില്‍ സംഭവിച്ച ഈ സംഭവത്തിന് ഉത്തരവാദി ആരാണെന്നു കണ്ടെത്തണം”-യെച്ചൂരി പറഞ്ഞു.
അപമാനബോധം കൊണ്ട് ഇന്ത്യന്‍ ജനത തലകുനിക്കേണ്ട സംഭവമാണ് സ്‌റ്റാന്‍ സാമിയുടെ നിര്യാണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. സ്‌റ്റാന്‍ സ്വാമിയുടെ മരണം എന്ന പ്രയോഗം തെറ്റാണ്. ഭരണകൂട ഭീകരതയുടെ രക്‌തസാക്ഷിയാണ് അദ്ദേഹമെന്ന് ബേബി പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഫാദർ സ്‌റ്റാൻ സ്വാമി അന്തരിച്ചത്. ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെയാണ് മരണം. ഭീമ കൊറഗാവ് കേസിൽ യുഎപിഎ ചുമത്തി എൻഐഎ അറസ്‌റ്റ് ചെയ്‌ത അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം.
Read also: ഫാദർ സ്‌റ്റാൻ സ്വാമിയുടെ നിര്യാണം; അനുശോചിച്ച് രാഹുൽ ഗാന്ധി