കോഴിക്കോട് : ജില്ലയിലെ നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ തെരുവ് നായകളുടെ കടിയേറ്റത് 20 പേർക്കാണ്. കാൽനട യാത്രക്കാരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ ബൈക്ക് യാത്രക്കാർക്ക് പിന്നാലെ ഓടുന്ന തെരുവ് നായകൾ വലിയ അപകടങ്ങളാണ് വരുത്തി വെക്കുന്നത്.
കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നഗരസഭയിലെ വനിതാ കൗൺസിലർക്ക് നായകളുടെ കടിയേറ്റിരുന്നു. പ്രധാന റോഡുകളിൽ മിക്കവയിലും തെരുവ് നായകൾ കൂട്ടം കൂടി അലഞ്ഞു നടക്കുന്നത് വർധിച്ചിട്ടുണ്ട്. കടകളുടെ വരാന്തകളാണ് ഇവയുടെ വിശ്രമ കേന്ദ്രങ്ങൾ. മൽസ്യ മാർക്കറ്റുകളിൽ നിന്നും, ഇറച്ചി കടകളിൽ നിന്നും ഇവക്ക് ഭക്ഷണം യഥേഷ്‌ടം ലഭിക്കുന്നതോടെ നായകളുടെ എണ്ണം ഇവിടങ്ങളിൽ പ്രതിദിനം വർധിക്കുകയാണ്.
നഗരസഭക്കും, ആരോഗ്യവകുപ്പിനും നിലവിൽ തെരുവ് നായകളെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ല. ചില നഗരസഭകൾ നായകളെ പിടികൂടി വന്ധ്യകരണം നടത്തി വാക്‌സിൻ കുത്തിവെപ്പ് നടത്തുന്നുണ്ട്. എന്നാൽ വടകരയിൽ ഉൾപ്പടെ നായകളെ പിടികൂടാൻ പോലും ആളുകൾ ഇല്ലാത്ത സ്‌ഥിതിയാണ്. കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ പരാതിയുമായി ആളുകൾ എത്തുമ്പോൾ അവക്ക് മുന്നിൽ കൈമലർത്തുകയാണ് അധികൃതർ.
Read also : കടകശ്ശേരിയിലെ വയോധികയുടെ കൊലപാതകം; പ്രതിയുടെ രേഖാചിത്രം പുറത്ത്