പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികൾ നാട് വിട്ടത് വീട്ടുകാർ പ്രണയം നിഷേധിച്ചതിനാലാണെന്ന് മൊഴി. തങ്ങൾ പരസ്‌പരം ഇഷ്‌ടത്തിൽ ആയിരുന്നെന്നും വീട്ടുകാർ എതിർത്തതോടെ വീട് വിട്ട് ഇറങ്ങുകയായിരുന്നെന്നും കുട്ടികൾ കോയമ്പത്തൂർ ആർപിഎഫിനോട് വെളിപ്പെടുത്തി. പോലീസ് പിടിയിലാകുമ്പോൾ 9,100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും മാലയും കുട്ടികളുടെ കൈവശം ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
ആലത്തൂർ സ്‌കൂളിലെ ഒമ്പതാം ക്‌ളാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആൺകുട്ടികളെയും കഴിഞ്ഞ ബുധനാഴ്‌ചയാണ് കാണാതായത്. തുടർന്ന് അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്ന് കോയമ്പത്തൂരിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ആദ്യം പൊള്ളാച്ചിയിലേക്കാണ് പോയത്. പിന്നീട് ഊട്ടിയിലെത്തിയ ഇവർ ബസ് സ്‌റ്റാൻഡിന് സമീപം ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചു. ഇന്ന് ഊട്ടിയിൽ നിന്നാണ് നാലുപേരും കോയമ്പത്തൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്.
ഇന്ന് വൈകുന്നേരത്തോടെ കോയമ്പത്തൂരിൽ എത്തിയ ആലത്തൂർ പോലീസ് കുട്ടികളെ ഏറ്റെടുത്തു. കുട്ടികൾ ഗോപാലപുരം ചെക്ക്പോസ്‌റ്റ് വഴി അതിർത്തി കടന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പൊള്ളാച്ചി, വാൾപ്പാറ എന്നിവിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. കാണാതായ ദിവസം ഇവർ പാലക്കാട് നഗരത്തിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ചെക്ക്പോസ്‌റ്റ് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.
Most Read: ചർച്ച വിജയം; സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാർഥിനി