സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ 106 ദിവസങ്ങൾക്ക് ശേഷമാണ് പിൻവലിച്ചത്.
കോവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം 496 കേസുകളാണ് ന്യൂ സൗത്ത് വെയിൽസിന്റെ തലസ്‌ഥാനമായ സിഡ്‌നിയിൽ റിപ്പോർട് ചെയ്‌തത്. കൂടാതെ 16 വയസിനു മുകളിൽ പ്രായമുള്ളവരിൽ 70 ശതമാനത്തിലധികം പേർക്കും പൂർണ്ണമായും പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്.
വാക്‌സിൻ സ്വീകരിച്ചവർക്ക് പബ്ബുകളിലും റെസ്‌റ്റോറന്റുകളിലും കഫേകളിലും പ്രവേശനം അനുവദിച്ചു. നിയന്ത്രണം പിൻവലിച്ചതോടെ നൂറുകണക്കിന് ആളുകളാണ് പടിഞ്ഞാറൻ സിഡ്‌നിയുടെ പ്രാന്തപ്രദേശമായ മൗണ്ട് ഡ്രൂട്ടിലെ റെസ്‌റ്റോറന്റിലേക്ക് ഒഴുകിയെത്തിത്. കൂടാതെ സലൂണുകൾക്കും ഇനിമുതൽ തുറന്നു പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ മുതലാണ് സിഡ്‌നിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. കടകളും സ്‌കൂളുകളും സലൂണുകളും ഓഫിസുകളും പ്രവർത്തിച്ചില്ല. യാത്രകൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അതേസമയം വലിയ നിലയിലുള്ള ഒത്തുചേരലുകൾക്കും അന്തർദേശീയ യാത്രകൾക്കും പരിമിതികൾ ഉണ്ടാകുമെന്നും ഏതാനും ആഴ്‌ചത്തേയ്‌ക്ക് സ്‌കൂളുകൾ പൂർണമായും തുറക്കില്ലെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു.
നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വീണ്ടും കോവിഡ് കേസുകൾ വർധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ക്രമേണ മാത്രമെ നിയന്ത്രങ്ങൾ പൂർണമായും പിൻവലിക്കാവൂ എന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി സങ്കീർണമാകുന്നു; ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന