ഡെൽഹി: ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ ശ്രീലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടത് 139 റൺസ്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടി. ആദ്യ രണ്ട് മൽസരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
അതേസമയം മൂന്നാം മൽസരത്തിൽ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നിരുന്നാലും 39 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ജമീമ റോഡ്രിഗസും (33) ഇന്ത്യക്കുവേണ്ടി തിളങ്ങി. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്‌കോറർ.
ആദ്യ ഓവറിൽ തന്നെ ഇന്ത്യയുടെ ഷഫാലി വർമ (5) പുറത്തായി. കൃത്യമായ ലൈനുകളിൽ പന്തെറിഞ്ഞ് ഇന്ത്യയെ പിടിച്ചുകെട്ടിയ ശ്രീലങ്ക തുടക്കത്തിൽ ഫീൽഡിംഗിലും മികച്ചുനിന്നു. രണ്ടാം വിക്കറ്റിൽ സ്‌മൃതിയും സബ്ബിനേനി മേഘ്‌നയും ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയെങ്കിലും റൺ നിരക്ക് വളരെ കുറവായിരുന്നു. പിന്നാലെ മന്ദന (22)യും മേഘ്‌നയും (22) പുറത്തായി.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഹർമൻപ്രീത് കൗർ- ജമീമ റോഡ്രിഗസ് സഖ്യം ഇന്ത്യയെ സാവധാനം മുന്നോട്ടു നയിച്ചെങ്കിലും ശ്രീലങ്കയുടെ തകർപ്പൻ ബൗളിംഗ് കൂറ്റനടികളിൽ നിന്ന് ഇന്ത്യയെ തടഞ്ഞു. അവസാന ഓവറുകളിൽ ചില ബൗണ്ടറി ഷോട്ടുകൾ കണ്ടെത്തിയ സഖ്യം 64 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 18ആം ഓവറിൽ ജമീമ മടങ്ങി. തുടർന്ന് ക്രീസിലെത്തിയ പൂജ വസ്‌ട്രാക്കറാ(13)ണ് ഇന്ത്യയെ 140നരികെ എത്തിച്ചത്.
Most Read: വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ഗണേഷ് കുമാർ; ഇടവേള ബാബുവിനെതിരെയും വിമർശനം