കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെകെ രമ എംഎൽഎ. ഒരാഴ്‌ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ എംഎൽഎ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും പറഞ്ഞു.
ഇന്നലെ പുലർച്ചെയോടെയാണ് താലൂക്ക് ഓഫിസിൽ തീപിടുത്തം ഉണ്ടായത്. ഓഫിസിലെ 80 ശതമാനം ഫയലുകളും കത്തിനശിച്ചിരുന്നു. അതേസമയം വടകര താലൂക്ക് ഓഫിസിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്‌റ്റഡിയിലായി. ആന്ധ്ര സ്വദേശി സതീഷ് നാരായണൻ (37) ആണ് വടകര പോലീസിന്റെ കസ്‌റ്റഡിയിൽ ആയത്.
നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലും ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്‌പി എ ശ്രീനിവാസൻ അറിയിച്ചിരുന്നു. അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്‌ടറുടെയും എഡിഎമ്മിന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം.
തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് കെഎസ്‌ഇബി ഉദ്യോഗസ്‌ഥരും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് അധികൃതരും നടത്തിയ പരിശോധനയിൽ വ്യക്‌തമായിരുന്നു. ഇക്കാര്യം മന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ കെഎസ്‌ഇബി ഉദ്യോഗസ്‌ഥർ വിശദീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണമെന്ന് ഹൈക്കോടതി