സേലം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ(എഐഎഡിഎംകെ) പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. അദ്ദേഹത്തിന്റെ മണ്ഡലമായ സേലത്തെ എടപ്പാടിയില്‍ വെച്ചാണ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്.
‘എടപ്പാടി എഐഡിഎംകെയുടെ കോട്ടയാണ്, 43 വര്‍ഷമായി എടപ്പാടി നിയോജകമണ്ഡലം നേടാന്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ) കഴിഞ്ഞിട്ടില്ല. എടപ്പാടി നിയോജക മണ്ഡലത്തില്‍ വിജയിക്കുക എന്നത് ഡിഎംകെയുടെ സ്വപ്‌നം മാത്രമായിരിക്കും’, പ്രചാരണ പരിപാടികൾക്കായി ഒത്തുചേർന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പളനിസ്വാമി പറഞ്ഞു.
കൂടാതെ എടപ്പടി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട മെഡിക്കല്‍, വെള്ളം, വിദ്യാഭ്യാസം, ഗതാഗത സൗകര്യങ്ങള്‍ എന്നിവ നല്‍കാന്‍ തങ്ങളുടെ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് -19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്‌ഥാനത്തെ രണ്ട് കോടിയിലധികം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2021 ജനുവരി 4 മുതല്‍ പൊങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്‌ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അസംസ്‌കൃത അരി, പഞ്ചസാര, ഉണങ്ങിയ മുന്തിരി, കശുവണ്ടി, കരിമ്പ്, ഒരു തുണി ബാഗ് എന്നിവക്ക് പുറമെ 2,500 രൂപയും സര്‍ക്കാര്‍ നല്‍കുന്ന പൊങ്കല്‍ കിറ്റില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. ദക്ഷിണേന്ത്യയിലെ വിളവെടുപ്പ് ഉല്‍സവമായ പൊങ്കല്‍ ജനുവരി 14നാണ് ആഘോഷിക്കുക.
Read Also: സിലബസ് ചുരുക്കി പരീക്ഷകൾ നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ