പാലക്കാട്: കുതിരാൻ തുരങ്കമുഖത്തെ പഴയ റോഡിലെ പാറ ഇന്നു മുതല്‍ പൊട്ടിച്ചുനീക്കും. നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ കുതിരാന്‍ വലതു തുരങ്കത്തിലെ പടിഞ്ഞാറു ഭാഗത്തെ പാറക്കൂട്ടമാണ് പൊട്ടിക്കുന്നത്. പാറപൊട്ടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനങ്ങള്‍ ഇന്ന് ഉച്ചക്ക് 2ന് നടത്തുമെന്ന് കളക്‌ടർ അറിയിച്ചു. ഉദ്യോഗസ്‌ഥരുടെ മേല്‍നോട്ടത്തിലാണ് നടപടി.
പാറ പൊട്ടിക്കുന്നതിനാൽ കുതിരാന്‍ ഇടത് തുരങ്കംവഴി വാഹനം കടത്തിവിടില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പു സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന് മുന്‍പ് അലാറം മുഴക്കി യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. സ്‌ഫോടനത്തിന് ശേഷവും അലാറം മുഴക്കും.
അതിനു ശേഷം വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കും. പഴയ റോഡ് പൂര്‍ണമായും പൊളിച്ചാണ് തുരങ്കമുഖത്തേക്കുള്ള പുതിയ പാത നിര്‍മിക്കുന്നത്. തുരങ്കമുഖത്തുനിന്ന് വഴുക്കുംപാറ മേല്‍പാതയിലേക്കാണ് ഈ റോഡ് പ്രവേശിക്കുക.
വലതു തുരങ്കവുമായി ബന്ധിപ്പിക്കുന്ന കിഴക്കുഭാഗത്തെ റോഡിന്റെ ടാറിങ് പൂർത്തിയാക്കി. കൊമ്പഴയിൽനിന്നു പുതിയ പാലം വരെ റോഡ് നിർമിച്ചിട്ടുണ്ട്. പാലം കഴിഞ്ഞ് തുരങ്കമുഖം വരെയും നിര്‍മാണം പൂര്‍ത്തിയാക്കി.
Most Read: റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം; തടഞ്ഞ് നാട്ടുകാർ