കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടൽ ഏകപക്ഷീയമാണെന്ന ആരോപണം തള്ളി വയനാട് എസ് പി ജി പൂങ്കുഴലി. ഏറ്റുമുട്ടൽ ഏകപക്ഷീയമായിരുന്നില്ല. മാവോയിസ്‌റ്റുകളുമായി അങ്ങോട്ടും ഇങ്ങോട്ടും വെടിവെപ്പുണ്ടായിട്ടുണ്ട്. ഏറ്റമുട്ടലിനിടയിൽ കൂടുതൽ പരിക്കേറ്റതാകാം വേൽമുരുകന്റെ മരണത്തിന് കാരണമെന്നും എസ് പി പറഞ്ഞു. ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്‌ഥർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും എസ് പി വ്യക്‌തമാക്കി.
ഏറ്റുമുട്ടൽ നടന്ന് മൂന്നു മണിക്കൂറോളം നീണ്ട പരിശോധനയിലാണ് വേൽമുരുകന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം നടക്കുന്നുണ്ട്. റിപ്പോർട്ട് വരുമ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്‌തമാകുമെന്നും എസ് പി പറഞ്ഞു. വേൽമുരുകന്റെ പക്കൽ നിന്ന് തോക്ക്, സ്‌ഫോടക വസ്‌തുക്കൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. വയനാട്ടിൽ വേൽമുരുകനെതിരെ ഏഴു കേസുകളാണ് ഉളളത്. എല്ലാം യുഎപിഎ കേസുകളാണെന്നും എസ് പി പറയുന്നു.
പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ മോഷ്‌ടിക്കുകയും ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തിൽ ഒഡീഷയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ ഒന്നാം പ്രതിയാണ് വേൽമുരുകൻ. ഇയാളെ കുറിച്ചുളള വിവരങ്ങൾ നൽകുന്നവർക്ക് 2015-ൽ ഭരണകൂടം രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുരുന്നു. 15 വർഷമായി ഇത്തരത്തിലുളള പ്രവർത്തനങ്ങൾ നടത്തി വരുന്നയാളാണ് വേൽമുരുകനെന്നും എസ് പി പറയുന്നു.
ഏറ്റുമുട്ടലിൽ മറ്റാർക്കെങ്കിലും പരിക്കുണ്ടോ എന്ന് വ്യക്‌തമല്ല. സംഭവ സ്‌ഥലത്തു നിന്ന് രക്‌തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. എഫ് എസ് എൽ റിപ്പോർട്ട് വന്നാൽ മാത്രമേ സംഘത്തിലെ മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്‌തമാകൂ. പരിക്കേറ്റ് സംശയാസ്‌പദമായ രീതയിൽ ആരെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ വിവരം നൽകണമെന്ന് കാണിച്ച് തൊട്ടടുത്ത ജില്ലകളിലെ പോലീസ് മേധാവികൾക്കും അതിർത്തി പ്രദേശങ്ങളായ കോയമ്പത്തൂർ, ഊട്ടി മൈസൂർ തുടങ്ങിയിടങ്ങളിലേക്കും സന്ദേശം കൈമാറിയിട്ടുണ്ടെന്നും എസ് പി കൂട്ടിച്ചേർത്തു.
Related News: കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി
അതേസമയം, ഏറ്റുമുട്ടലുണ്ടായ സ്‌ഥലത്തേക്ക് പോലീസ് മാദ്ധ്യമങ്ങളെ പ്രവേശിപ്പിച്ചു. സ്‌ഥലത്ത് പോലീസ് തിരച്ചില്‍ തുടരുകയാണ്. വനത്തിലും പരിസര പ്രദേശങ്ങളും വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.