തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യൻ. പ്രതി നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഭരണഘടനാ പദവിയിലിരിക്കുന്ന ആരേയും ചോദ്യം ചെയ്യാമെന്ന നിലവരുന്നത് ശരിയല്ല. കസ്‌റ്റഡിയിലിരിക്കുന്ന ഒരാളുടെ മൊഴിക്ക് പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്ന് പറയാന്‍ കഴിയില്ല. അതിന്റെ പേരില്‍ സ്‌പീക്കര്‍ പദവി രാജിവെക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മൊഴി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച് അതില്‍ കഴമ്പുണ്ടെങ്കില്‍ വിവരം സ്‌പീക്കറെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. തുടര്‍ന്ന് അന്വേഷണത്തിന് അദ്ദേഹത്തിന്റെ സഹകരണം തേടുകയാണ് ചെയ്യേണ്ടത്. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് സ്‌പീക്കര്‍ പദവിയിലിരിക്കുക ബുദ്ധിമുട്ടാകുമെന്നും പിജെ കുര്യൻ കൂട്ടിച്ചേർത്തു.
സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അദ്ദേഹത്തിന് ആ സ്‌ഥാനത്ത് ഒരു നിമിഷം പോലും തുടരാനുള്ള യോഗ്യതയില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ജനാധിപത്യത്തില്‍ സ്‌പീക്കറുടെ സ്‌ഥാനം ഉന്നതമാണ്. ആ സ്‌പീക്കര്‍ തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ക്കടത്ത് കേസില്‍ പങ്കാളിയാവുന്നുവെന്നത് നിയമസഭക്ക് തന്നെ അപമാനകരമാണ്. മാന്യതയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ തന്നെ അദ്ദേഹം സ്‌ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Also Read: പാചക വാതക വിലയില്‍ വീണ്ടും വര്‍ധന