ടോക്കിയോ: ഇസ്രായേലുമായി മൽസരം വന്നേക്കാമെന്ന കാരണത്താൽ അള്‍ജീരിയന്‍ താരം ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിനാണ് പിന്‍മാറിയത്.
പലസ്‌തീനോടുള്ള രാഷ്‌ട്രീയ പിന്തുണയുടെ ഭാഗമായാണ് തന്റെ പിൻമാറ്റമെന്ന് ഫതഹി നൗറിൻ അറിയിച്ചു. നന്നായി പരിശ്രമിച്ചിട്ടാണ് ഒളിംപിക്‌സിൽ എത്തിയതെന്നും എന്നാല്‍ പലസ്‌തീന്റെ പോരാട്ടം അതിനേക്കാള്‍ വലുതാണെന്നും അള്‍ജീരിയന്‍ ജൂഡോ താരം പറഞ്ഞു.
ആദ്യ റൗണ്ടില്‍ സുഡാന്‍ താരവുമായിട്ടാണ് നൗറിന് ആദ്യ മൽസരം നിശ്‌ചയിച്ചിരുന്നത് എങ്കിലും അടുത്ത റൗണ്ടില്‍ ഇസ്രയേൽ താരവുമായി ഏറ്റുമുട്ടേണ്ടി വരുമെന്നതിനാലാണ് നൗറിന്‍ പിന്‍വാങ്ങിയത്. ഇതേ കാരണം ചൂണ്ടിക്കാട്ടി 2019ല്‍ ടോക്കിയോയില്‍ നടന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നൗറിന്‍ പിൻമാറിയിരുന്നു.
അതേസമയം, ഫതഹി നൗറിനെയും അദ്ദേഹത്തിന്റെ കോച്ച് അമര്‍ ബെനിഖ്‌ലഫിനെയും സസ്‌പെന്‍ഡ് ചെയ്യുന്നതായി ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ അറിയിച്ചു. ഇരുവരുടെയും തീരുമാനം തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫെഡറേഷന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
Read also: കുട്ടികളുടെ വാക്‌സിനേഷൻ; അടിയന്തര അനുമതി തേടി ഒന്നിൽ കൂടുതൽ വാക്‌സിനുകൾ