തിരുവനന്തപുരം: നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് എബിവിപി. ഉന്നതവിദ്യാഭ്യാസത്തെ ഇടതു സർക്കാർ തകർക്കുകയാണെന്ന് ആരോപിച്ചു എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി സംസ്‌ഥാന ജോയിന്റ് സെക്രട്ടറി എസ് അരവിന്ദ് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ അഭ്യാസമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും, അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർഥികളെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എബിവിപി പ്രസ്‌താവനയിൽ അറിയിച്ചു.
കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ എബിവിപി സംസ്‌ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പടെ നിരവധി പ്രവർത്തകരെ പോലീസ് തടഞ്ഞിരുന്നു. അതേസമയം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ നിഖിൽ തോമസിനെ സിപിഎം പുറത്താക്കി. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖിൽ ഇപ്പോൾ ഒളിവിലാണ്.
Most Read: ഓക്‌സിജൻ സമയപരിധി അവസാനിച്ചു; അഞ്ചു പേരുടെ ജീവനായി ലോകം പ്രാർഥനയിൽ