ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് ആശ്വാസകരമാവുന്ന തീരുമാനമാണ് ധനവകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി സർക്കാർ അറിയിച്ചതോടെ നികുതിദായകരിലെ വലിയൊരു വിഭാഗത്തിനും താൽക്കാലിക ആശ്വാസമായി. മികച്ച പ്രതികരണമാണ് തീരുമാനത്തിന് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.
വ്യക്‌തികൾക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയത്. രണ്ട് മാസത്തേക്കാണ് ഇളവ് ലഭിക്കുക. ടാക്‌സ് ഓഡിറ്റ് തീയതിയും നീട്ടിയിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യുവിനൊപ്പം ധനകാര്യ മന്ത്രാലയവും ചേർന്നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍-119 പ്രകാരമാണ് ഇളവുകള്‍ നൽകിയിരിക്കുന്നത്.
സാമ്പത്തിക ഇടപാടുകളുടെ സ്‌റ്റേറ്റ്‌മെന്റുകള്‍ അഥവാ റൂള്‍ 114–ഇ ഇന്‍കം ടാക്‌സ് നിയമപ്രകാരമുള്ള ‘സ്‌റ്റേറ്റ്‌മെന്റ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻ’ (SFT) സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30ലേക്കാണ് നീട്ടിയിട്ടുള്ളത്. ഈ മാസം അവസാനമായിരുന്നു ഇതിന് നേരത്തെ അനുവദിച്ചിരുന്ന സമയം. റൂള്‍ 114–ജി പ്രകാരമുള്ള 2020 വര്‍ഷത്തെ ‘സ്‌റ്റേറ്റ്‌മെന്റ് റിപ്പോര്‍ട്ടബിൾ അക്കൗണ്ട്’ (SRA) സമര്‍പ്പിക്കാനും ജൂൺ 30 വരെ സാവകാശമുണ്ട്.
Read Also: കോവിഡ് വ്യാപനം; തിരിച്ചടി നേരിട്ട് ഇലക്‌ട്രോണിക്‌സ് മേഖലയും