നെയ്യാറ്റിൻകര: കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലുള്ള തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‌മഹത്യാശ്രമം നടത്തിയ രാജൻ പോലീസിനെതിരെ രംഗത്ത്. പോലീസ് കൈതട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നതെന്ന് രാജൻ ആരോപിച്ചു. പെട്രോൾ ഒഴിച്ച് പോലീസിനെ പേടിപ്പിക്കാൻ മാത്രമായിരുന്നു താൻ ശ്രമിച്ചതെന്നും രാജൻ പറഞ്ഞു.
ആത്‌മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ് ഇപ്പോൾ രാജൻ. ആശുപത്രിയിൽ വച്ച് മകനെടുത്ത വീഡിയോയിലാണ് തീ പിടിക്കാൻ കാരണം പോലീസിന്റെ ഇടപെടലാണെന്ന് രാജൻ ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് പോലീസും കോടതിയിൽ നിന്നുള്ള ഉദ്യോഗസ്‌ഥരും എത്തുന്നത്.
ഭക്ഷണം മുഴുവനായി കഴിക്കാൻ പോലും സമ്മതിച്ചില്ല. പോവാൻ മറ്റൊരിടമില്ലെന്നും പെട്ടന്ന് ഇറങ്ങി പോവാൻ പറഞ്ഞപ്പോൾ പെട്രോൾ ഒഴിച്ചതാണെന്നും രാജൻ പറയുന്നു. തീ കൊളുത്തുമെന്ന് പറഞ്ഞാൽ പോലീസും ഉദ്യോഗസ്‌ഥരും മടങ്ങി പോവുമെന്നാണ് കരുതിയതെന്നും രാജൻ പറഞ്ഞു. അതേസമയം രാജനെ രക്ഷിക്കാൻ ശ്രമിച്ചതാണെന്നും ആരോപണം തെറ്റാണെന്നുമാണ് പോലീസ് പറയുന്നത്.
രാജനും അയല്‍വാസിയായ വസന്തുമായി വസ്‌തു തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കത്തില്‍ നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും വസന്തിന് അനുകൂലമായി വിധി വന്നു. തർക്ക ഭൂമിയിൽ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാനായിരുന്നു കോടതി ഉത്തരവ്. ഇതേതുടര്‍ന്ന് ഉദ്യോഗസ്‌ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയ സന്ദര്‍ഭത്തിലാണ് ആത്‍മഹത്യാ ശ്രമമുണ്ടായത്.
പൊള്ളലേറ്റ രാജന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭാര്യ അമ്പിളിക്കും സാരമായി പൊള്ളലേറ്റിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു.
Also Read: പാലക്കാട് ദുരഭിമാനക്കൊല; ഒരു പ്രതി കസ്‌റ്റഡിയിൽ, അടുത്തയാൾ ഉടനെ കുരുങ്ങും