കൊച്ചി: സെപ്റ്റംബർ 27ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദുമായി ബന്ധപ്പെട്ടുള്ള ഹരജി കേരള ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. കൊല്ലം ശാസ്‌താംകോട്ട സ്വദേശിയാണ് ഹർത്താലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ സംസ്‌ഥാന സർക്കാരിന്റെ അഭിപ്രായം ഹൈക്കോടതി തേടിയിരുന്നു.
ഹർത്താലുകൾ പ്രഖ്യാപിക്കാനും നടപ്പാക്കാനും കേരള ഹൈക്കോടതി തന്നെ നേരത്തെ മാർഗ നിർദ്ദേശങ്ങളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. മുൻകൂർ നോട്ടീസ് നൽകി മാത്രമേ ഹർത്താൽ പ്രഖ്യാപിക്കാനാവൂ എന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാതെയാണ് നടപടിയെന്ന് ഹരജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഈ വ്യവസ്‌ഥ നിയമമായി മാറിയിട്ടില്ലെന്നും ബിൽ നിർദ്ദേശമാണെന്നും സംസ്‌ഥാന സർക്കാർ കോടതിയിൽ വ്യക്‌തമാക്കി.
ഹർത്താൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുമെന്നും സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. അന്നേ ദിവസം അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും ഹൈക്കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. കർഷക സംഘനടകളുടെ ഭാരത് ബന്ദിന് കേരളത്തിൽ സംയുക്‌ത തൊഴിലാളി യൂണിയനുകളും എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും ബിഎംഎസും അടക്കമുള്ള സംഘപരിവാർ സംഘടനകൾ മാത്രമാണ് ബന്ദിൽ നിന്ന് വിട്ടുനിൽക്കുന്നത്.
Most Read: ‘കൈയ്യും കാലും തല്ലിയൊടിക്കും’; കോൺഗ്രസ് വിട്ട പിഎസ് പ്രശാന്തിന് വധഭീഷണി