കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തിനശിച്ച സംഭവത്തിൽ 16 പേർക്കെതിരെ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്‌തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് കേസ്. ജീപ്പിൽ പടക്കവുമായി എത്തിയവരെയും പടക്കം പൊട്ടിച്ചവരെയും പ്രതിചേർത്തിട്ടുണ്ട്.
ചൊവ്വാഴ്‌ച അർധരാത്രിക്ക് ശേഷമാണ് സംഭവം. കത്തിച്ച പടക്കങ്ങളിലൊന്ന് ജീപ്പിനടിയിൽ വീണ് പൊട്ടുകയും ജീപ്പിലേക്ക് തീ പടരുകയുമായിരുന്നു. ജീപ്പിൽ സൂക്ഷിച്ചിരുന്ന പടക്ക ശേഖരത്തിന് തീപിടിച്ചതാണ് ജീപ്പ് പൂർണമായി കത്തി നശിക്കാൻ കാരണം. തീ അണയ്‌ക്കാൻ ശ്രമിക്കുന്നതിനിടയിലും രക്ഷപ്പെടുന്നതിനിടയിലും നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇവർ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
സംഭവത്തിന് ശേഷം ജീപ്പ് റോഡിൽ നിന്ന് കെട്ടിവലിച്ചു മറ്റൊരു സ്‌ഥലത്തേക്ക് മാറ്റിയിരുന്നു. പൊതുസ്‌ഥലത്ത് പടക്കം പൊട്ടിച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read| കെ ബാബുവിന് ആശ്വാസം; എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി