തിരുവനന്തപുരം: സംസ്‌ഥാനത്ത് സി കാറ്റഗറിയിലുള്ള തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ രംഗത്ത്. തിയേറ്ററുകൾ അടച്ചിടുന്നത് മൂലമുണ്ടാകുന്ന നഷ്‌ടം താങ്ങാനാവില്ലെന്നും ആത്‌മഹത്യയുടെ വക്കിലാണെന്നും ഉടമകൾ പറയുന്നു.
ബാറുകളിലും മാളുകളിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാലും തിയേറ്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയും. 250 പേരാണ് ഒരു സിനിമ ഫുൾ ആയാൽ തിയേറ്ററിൽ കയറുന്നത്. അത്രയും ആളുകൾ മാത്രം കേറുന്ന തിയേറ്ററുകൾ അടച്ചിടുന്നു. ഒരു ദിവസം ഏകദേശം 75,000ഓളം ആളുകൾ കയറുന്ന മാളുകൾ തുറന്നിടുന്നു. അതിൽ അശാസ്‌ത്രീയതയുണ്ട് എന്നാണ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നു.
അതേസമയം, സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളെ കൂടെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളെയാണ് സി കാറ്റഗറിയിൽ പുതുതായി ഉൾപ്പെടുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സി കാറ്റഗറിയിലാണ്.
ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ പേരും കോവിഡ് രോഗികൾ ആണെങ്കിൽ ആ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തും. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നത്. ഇപ്പോൾ 4 ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സി കാറ്റഗറിയിലുള്ള ആകെ ജില്ലകൾ 5 ആയി ഉയർന്നു.
Also Read: ആരും പട്ടിണി കിടക്കരുത്; ‘സമൂഹ അടുക്കള’ വീണ്ടും ആരംഭിക്കാൻ നിർദ്ദേശം