കോഴിക്കോട്: കുറ്റ്യാടി ജാനകിക്കാട് പുഴയിൽ മുങ്ങി നവവരൻ മുങ്ങിമരിച്ച സംഭവത്തിൽ വിശദീകരണവുമായി വധുവിന്റെ ബന്ധു രംഗത്ത്. ഫോട്ടോ ഷൂട്ടിനായല്ല ഇരുവരും പുഴയിൽ എത്തിയതെന്ന് ബന്ധുവായ സഹദേവൻ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഇരുവരും ബന്ധുക്കൾക്കൊപ്പം പുഴയിൽ എത്തിയത്.
മലവെള്ള പാച്ചിൽ ഉണ്ടായപ്പോൾ വരനും വധുവും ഒഴുക്കിൽ പെടുകയായിരുന്നുവെന്നും സഹദേവൻ പറഞ്ഞു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് ജാനകിക്കാട് പുഴയിൽ മുങ്ങിമരിച്ചത്. റജിലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുക്കിൽപ്പെട്ട വധുവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇവരെ ഗുരുതരാവസ്‌ഥയിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റ്യാടി പുഴയിലാണ് ദമ്പതികൾ ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞ മാസം 14ആം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. കുറ്റ്യാടി പുഴയുടെ ഭാഗമായതിനാൽ ഇവിടെ ഒഴുക്ക് വളരെ കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു.
Most Read: വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന കർശനമാക്കും; മന്ത്രി ജിആർ അനിൽ