തിരുവനന്തപുരം: കെപിസിസിയിൽ അച്ചടക്ക സമിതിയെ നിയമിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് സമിതിയുടെ അധ്യക്ഷൻ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് അച്ചടക്ക സമിതിയെ നിയമിച്ചത്. എൻ അഴകേശൻ, ആരിഫ സൈനുദ്ധീൻ എന്നിവർ സമിതി അംഗങ്ങളാണ്. പാർട്ടിയിൽ അച്ചടക്ക സമിതി വേണമെന്ന് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
പുനഃസംഘടനകളുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തുടരുന്ന തർക്കങ്ങൾക്ക് ഇതോടെ അയവുവരുമെന്നാണ് പ്രതീക്ഷ. നേരത്തെ കെപിസിസി പുനഃസംഘടനയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കണ്ട് ഉമ്മൻചാണ്ടി അതൃപ്‍തി അറിയിച്ചിരുന്നു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടങ്ങുന്ന കേരളത്തിലെ നിലവിലെ കോൺഗ്രസ് നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുകയാണെന്നും ഉമ്മൻചാണ്ടി സോണിയ ഗാന്ധിയെ അറിയിച്ചു. പുനഃസംഘടന തുടരുന്നുണ്ടോ എന്നതിൽ എഐസിസി വ്യക്‌തത വരുത്തണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ഫലമായാണ് അടിയന്തരമായി അച്ചടക്ക സമിതി രൂപീകരിച്ചതെന്നാണ് റിപ്പോർട്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും മുതിർന്ന നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗത്തിൽ പുനഃസംഘടനയ്‌ക്കുള്ള മാനദണ്ഡങ്ങളും നിശ്‌ചയിച്ചിരുന്നു.
അഞ്ചംഗ സമിതിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ പരിശോധിച്ചു. ഇതില്‍ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്നും അച്ചടക്കസമിതി രൂപീകരിക്കണമെന്നുമുള്ള നിർദ്ദേശങ്ങള്‍ക്ക് നേതൃത്വം അംഗീകാരം നല്‍കുകയായിരുന്നു.
Read also: നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകരുടെ പാർട്ടിയും; പഞ്ചാബിൽ മൽസരിക്കും