തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണന് വന്ന വധഭീഷണി അതീവ ഗൗരവമുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രിക്കെതിരെ പോലും വധഭീഷണി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ടിപി കേസിലെ പ്രതികളാണ് ഭീഷണിക്കു പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ സകല ക്രിമിനലുകള്‍ക്കും പരോള്‍ നല്‍കിയിരിക്കുകയാണ്. ടിപി കേസിലെ പ്രതികൾക്കും പരോള്‍ ലഭിച്ചിട്ടുണ്ട്. ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇത്തരം കൊടും ക്രിമിനലുകള്‍ക്ക് സിപിഎമ്മും സര്‍ക്കാരും കുട പിടിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് ഇവര്‍ക്ക് ഇത്തരത്തില്‍ ഭീഷണികള്‍ മുഴക്കാന്‍ കഴിയുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; ചെന്നിത്തല ആവശ്യപ്പെട്ടു.
എംഎൽഎ ഹോസ്‌റ്റലിലെ വിലാസത്തിൽ ഊമക്കത്തായാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണന് വധഭീഷണി ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വധിക്കുമെന്നാണ് ഊമക്കത്തിൽ പറയുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Most Read: കൊടകര കുഴൽപ്പണക്കേസ്; 6 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി