തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയിൽ ഈ മാസം എട്ടിന് തീരുമാനം കൈക്കൊള്ളുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. വിഷയത്തിൽ കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്‌തത വേണമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം എട്ടിന് അച്ചടക്ക സമിതി വീണ്ടും ചേർന്ന് മലപ്പുറത്തെ കൂടുതൽ നേതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
ആര്യാടൻ ഷൗക്കത്ത് സമിതിക്ക് ഒരു കത്ത് തന്നു. അതിന് രഹസ്യ സ്വഭാവമുണ്ട്. റാലിയിൽ പങ്കെടുത്തവരുടെ ഭാഗവും ഡിസിസി പ്രസിഡണ്ടിന്റെയും അദ്ദേഹത്തോടൊപ്പമുള്ള ആളുകളുടെയും ഭാഗവും കേൾക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനായി സിപിഎം വെറുതെ വെള്ളം വെച്ച് കാത്തിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അടുത്ത കാലത്ത് സിപിഎം തൊട്ടതെല്ലാം കുഴപ്പത്തിൽ ചാടുന്ന സ്‌ഥിതിയാണ്. യുഡിഎഫിലും കോൺഗ്രസിലും ആരെയും ഉന്നംവെച്ചു സിപിഎം ഒരു കളിക്കും പോകണ്ട. അത് നാശത്തിലെ കലാശിക്കൂ. മനോഹരമായി പ്രവർത്തിക്കുന്ന പ്രസ്‌ഥാനത്തെ ക്ഷീണിപ്പിക്കാനാണ് സിപിഎം ശ്രമം. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങൾ. സിപിഎം വളരെ കഷ്‌ടപ്പെട്ടു ക്ഷണിച്ചുകൊണ്ടുപോയ കെവി തോമസിന്റെ അവസ്‌ഥയാണെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്ത് പാർട്ടി വിലക്ക് ലംഘിച്ചു പലസ്‌തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നുമായിരുന്നു അച്ചടക്ക സമിതിയെ കാണുന്നതിന് മുൻപ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുമെന്നും കെപിസിസി ജനറൽ സെക്രട്ടറിയാണ് താനെന്നും പറഞ്ഞ ആര്യാടൻ ഷൗക്കത്ത്, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പ്രതികരിച്ചു.
അതേസമയം, പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ആര്യാടൻ ഷൗക്കത്ത് തള്ളി. ഉത്തരവാദിത്തമുള്ള കോൺഗ്രസ് ഭാരവാഹിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്യാടൻ ഷൗക്കത്ത് സിപിഎം ക്ഷണം തളളിയത്. സിപിഎം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസവും ഷൗക്കത്ത് ചൂണ്ടിക്കാട്ടിയിരുന്നു.
Most Read| പങ്കാളിത്ത പെൻഷൻ പദ്ധതി; പുനഃപരിശോധനാ സമിതിയുടെ റിപ്പോർട് പുറത്ത്