ഭുവനേശ്വർ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത കേരളത്തിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഒരൊറ്റ കോവിഡ് കേസുകളും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല എന്നതായിരുന്നു ഇടമലക്കുടിയുടെ പ്രത്യേകത.
കേരളത്തിലെ ഇടമലക്കുടി പോലെ പ്രതിരോധത്തിന്റെ മാതൃക തീർത്ത് കോവിഡിനെ പടിക്ക് പുറത്ത് നിർത്തിയ ഒരു ഗ്രാമമുണ്ട് ഒഡീഷയിൽ. ഗഞ്ചം ജില്ലയിലെ ഖലികോട്ടെ ബ്ളോക്കിലുള്ള ദാനാപൂർ പഞ്ചായത്തിലെ കരഞ്ചര എന്ന ഗ്രാമമാണ് കോവിഡ് പ്രതിരോധത്തിന്റെ മാതൃക തീർത്തത്. 261 വീടുകളും ഏകദേശം 1,234 ജനസംഖ്യയുമുള്ള കരഞ്ചര ഗ്രാമത്തിൽ കഴിഞ്ഞ വർഷം കോവിഡ് തുടങ്ങിയതിന് ശേഷം ഇതുവരെ ഒരു കേസുപോലും റിപ്പോർട് ചെയ്‌തിട്ടില്ല.
കോവിഡ് ലക്ഷണങ്ങളുള്ളതായി ഇതുവരെ ഗ്രാമവാസികൾ പരാതിപ്പെട്ടിട്ടുമില്ല. ജനുവരിയിൽ, ഭരണകൂടം 32 ഗ്രാമീണരെ കോവിഡ് പരിശോധനക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ആർക്കും തന്നെ രോഗം സ്‌ഥിരീകരിച്ചില്ല.
“കോവിഡ് സുരക്ഷാ മുൻകരുതലുകളെ കുറിച്ച് ഗ്രാമീണർക്ക് നല്ല ധാരണയുണ്ട്. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ ഓരോ ഗ്രാമീണരും കൃത്യമായി മാസ്‌ക് ധരിക്കുകയും വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നു,”- ഗ്രാമം സന്ദർശിച്ച ശേഷം ഗഞ്ചം ജില്ലാ കളക്‌ടർ വിജയ് കുലങ്കെ പറഞ്ഞു.
വളരെ അത്യാവശ്യമുള്ള കാര്യത്തിന് മാത്രമേ അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നുള്ളൂ. അല്ലെങ്കിൽ മുഴുവൻ സമയവും അവർ വീടുകളിൽ തന്നെയാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കോവിഡിന്റെ തുടക്കം മുതൽ, മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ഞങ്ങൾ ഗ്രാമവാസികളിൽ അവബോധം വളർത്തിയിരുന്നു,”- കരഞ്ചര വില്ലേജ് കമ്മ്യൂണിറ്റി പ്രസിഡണ്ട് ത്രിനാഥ് ബെഹെറ പറഞ്ഞു. ഗ്രാമത്തിലെ ചില യുവാക്കൾ മുംബൈയിൽ ജോലി ചെയ്യുന്നുണ്ട്. അവർ ഒരു വർഷത്തോളം ഗ്രാമത്തിലേക്ക് വന്നിട്ടില്ല. പിന്നീട് അവർ എത്തിയപ്പോൾ ഗ്രാമത്തിന് പുറത്ത് സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ 14 ദിവസം ക്വാറന്റെയ്നിൽ കഴിഞ്ഞതിന് ശേഷമാണ് ഗ്രാമത്തിലേക്ക് പ്രവേശിച്ചത് എന്നും ത്രിനാഥ് ബെഹെറ പറഞ്ഞു.
2020ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഗ്രാമവാസികൾ വിരുന്നുകളോ സ്വീകരണങ്ങളോ പോലുള്ള കൂടിച്ചേരലുകൾ ഒന്നും നടത്തിയിട്ടില്ല.
Most Read: വീണ്ടും സഹായഹസ്‌തം നീട്ടി സോനു സൂദ്; ആന്ധ്രയിൽ ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കും