ലക്ഷദ്വീപ് വിഷയം; സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമെന്ന് തോമസ് ഐസക്ക്

By Trainee Reporter, Malabar News
Kerala PSC Issue
Thomas Isaac
Ajwa Travels

കൊച്ചി: ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ കാണേണ്ടത്. വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി സംഘപരിവാർ ലക്ഷദ്വീപിനെ തിരഞ്ഞെടുത്തുവെന്നും തോമസ് ഐസക്ക് പറഞ്ഞു.

രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ്. ഈ നയങ്ങൾ തിരുത്തുക തന്നെ വേണം. ജനങ്ങളെ ശത്രുപക്ഷത്തു നിർത്തിയും അവരെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെയും കൊണ്ടുവന്ന ഭരണപരിഷ്‌ക്കാര നടപടികൾക്ക് അറബിക്കടലിലാണ് സ്‌ഥാനമെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം രാജ്യമൊന്നാകെ നിൽക്കേണ്ട സന്ദർഭമാണിത്. ആ നാട്ടിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം ഡിസംബർ മാസത്തിൽ ചാർജെടുത്ത അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ കാണേണ്ടത്. വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി സംഘപരിവാർ ലക്ഷദ്വീപിനെ തിരഞ്ഞെടുത്തു കഴിഞ്ഞു.

കൊവിഡ് ബാധയില്ലാത്ത പ്രദേശമായിരുന്നു ഈ ദ്വീപ്. എന്നാൽ കൊവിഡ് പകർച്ച തടയുന്നതിനുവേണ്ടി സ്വീകരിച്ചിരുന്ന സ്‌റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്‌ പ്രൊസീഡ്യുർ പ്രഫുൽ പട്ടേൽ ഒരു വിദഗ്‌ധ അഭിപ്രായങ്ങളും മാനിക്കാതെ മാറ്റിയെഴുതി. ഫലമോ രണ്ടാം വ്യാപനത്തിന് ഇരയായി ദ്വീപ് നിവാസികൾ.

പകർച്ചവ്യാധി പടർന്നു പിടിച്ച് മരണനിരക്ക് ആശങ്കാജനകമായി ഉയരുന്ന ഈ സാഹചര്യത്തിൽപ്പോലും ഇത്തരം അജണ്ടകളിൽ നിന്ന് ബിജെപി പിന്നോട്ടില്ല. ക്രൂരത എന്ന വിശേഷണമൊന്നും ഇക്കൂട്ടരുടെ യഥാർഥ മാനസികാവസ്‌ഥയെ ഒരു ശതമാനം പോലും ഉൾക്കൊള്ളുന്നില്ല എന്ന് ഖേദപൂർവം പറയേണ്ടി വരും.

Must read: പട്ടേലിന്റെ നിയമ പരിഷ്‌കരണങ്ങൾ; അധികാര ദുർവിനിയോഗമെന്ന് എംകെ രാഘവൻ; രാഷ്‌ട്രപതിക്ക് കത്ത്

ലക്ഷദ്വീപ് നിവാസികളുടെ സ്വസ്‌ഥതയും സ്വൈരജീവിതവും തകർക്കാൻ എന്താണ് പ്രഫുൽ പട്ടേലിന് പ്രേരണയായത്? ഒറ്റ ഉത്തരമേയുള്ളൂ. ആ ജനതയിൽ 99 ശതമാനവും മുസ്‌ലിംങ്ങളാണ്. അവരുടെ പരമ്പരാഗത വിശ്വാസവും ജീവിതരീതിയും ഭക്ഷണക്രമവും ആചാരമര്യാദകളും സംഘപരിവാറിനും പ്രഫുൽ പട്ടേലിനും ഉൾക്കൊള്ളാനാവുന്നില്ല. കേന്ദ്ര ഭരണാധികാരത്തിന്റെ ഹുങ്കിൽ, അതെല്ലാം ചവിട്ടിക്കുഴക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

പ്രതികാരവെറിയോടെയാണ് അഡ്‌മിനിസ്ട്രേറ്ററുടെ അഴിഞ്ഞാട്ടം. ഈ ജനത പ്രഫുൽ പട്ടേലിനോട് എന്തു ചെറ്റാണ് ചെയ്‌തത്? അവരുടെ ജീവിതോപാധികളും തൊഴിലുപകരണങ്ങളും തല്ലിത്തകർത്തതിന് എന്ത് ന്യായീകരണമുണ്ട്? കടപ്പുറത്ത് ഇതിനായി ഉണ്ടാക്കിയിരുന്ന ഷെഡുകളെല്ലാം തീരദേശ നിയമലംഘനമെന്നു മുദ്രകുത്തിയാണ് നീക്കം ചെയ്‌തത്.

സര്‍ക്കാര്‍ ഓഫീസുകളിൽ നിന്ന് തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടലാണ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയൊരു വിനോദം. അങ്കണവാടികൾപോലും അടഞ്ഞു കഴിഞ്ഞു.

ദ്വീപ് നിവാസികൾ കൂടുതൽ ആശ്രയിക്കുന്നത് ഏറ്റവും അടുത്തു കിടക്കുന്ന ബേപ്പൂർ തുറമുഖത്തെയാണ്. ഭാഷാപരവും സാംസ്‌കാരികമായ അടുപ്പവും കേരളക്കരയോടാണ്. പക്ഷെ പുതിയ ഉത്തരവു പ്രകാരം ഇനിമേൽ ബോട്ടുകളും പായ്ക്കപ്പലുകളുമെല്ലാം മംഗലാപുരത്തേക്കാണത്രേ പോകേണ്ടത്.

Also read: സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി

ഒരു ക്രമസമാധാനപ്രശ്‌നവും ഇല്ലാത്ത സ്‌ഥലത്ത് ഗുണ്ടാ ആക്‌ട്‌. മദ്യപിക്കുന്ന മനുഷ്യരില്ലാത്ത നാട്ടിൽ യഥേഷ്‌ടം മദ്യമൊഴുക്കാനുള്ള തീരുമാനം. കേൾക്കുമ്പോൾ തുഗ്ളക് പരിഷ്‌ക്കാരമെന്നു തോന്നും. പക്ഷേ, ആലോച്ചുറപ്പിച്ചു തന്നെയാണ് കേന്ദ്രം നീങ്ങുന്നത്. മുസ്‌ലിം വിദ്വേഷമാണ് ചുഴലിക്കാറ്റായി ആഞ്ഞു വീശുന്നത്. അത് വ്യക്‌തമാണ്‌.

അദാനിയെപ്പോലുള്ള വമ്പൻ കുത്തകകളുടെ ടൂറിസം കേന്ദ്രങ്ങൾ സ്‌ഥാപിക്കുന്നതിനു പരിപാടിയുണ്ടെന്നും കേൾക്കുന്നു. ആൻഡമാൻ നിക്കോബാറിലെ ചില ദ്വീപുകൾ ഇതിനകം ടൂറിസം നിക്ഷേപത്തിനു തുറന്നു കൊടുത്തുവെന്നും കേൾക്കുന്നു. ഇതിനൊക്കെയുള്ള കേളി കൊട്ടാണോ ഈ ഭ്രാന്തൻ നടപടികളെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ്. ഈ നയങ്ങൾ തിരുത്തുക തന്നെ വേണം. ജനങ്ങളെ ശത്രുപക്ഷത്തു നിർത്തിയും അവരെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെയും കൊണ്ടുവന്ന ഭരണപരിഷ്‌ക്കാര നടപടികൾക്ക് അറബിക്കടലിലാണ് സ്‌ഥാനം.

Read also: ലക്ഷദ്വീപ് വിഷയം; രാജ്യത്തെ മതേതര ശക്‌തികൾ അടിയന്തിരമായി ഇടപെടണമെന്ന് മഅ്ദനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE