ബെംഗളൂരു: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്രം ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനി. വർഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ സ്‌ഥാനത്തുനിന്ന് ഉടൻ നീക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് ജനതയെ രക്ഷിക്കാൻ കേരളത്തിലേത് ഉൾപ്പടെ രാജ്യത്തെ മുഴുവൻ മതേതര ശക്‌തികളും അടിയന്തിരമായി ഇടപെടണമെന്നും മഅ്ദനി പറഞ്ഞു.
അതേസമയം, പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ചും ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ലക്ഷദ്വീപിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജനങ്ങളുടെ സമാധാനപരമായ ജീവിതരീതി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നടപടികൾ പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ വിമർശിച്ചു. സംഘപരിവാർ അജണ്ട അഡ്‌മിനിസ്ട്രേറ്ററിലൂടെ നടപ്പാക്കുകയാണ് കേന്ദ്രം. രാഷ്‌ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്നും ഡിവൈഎഫ്‌ഐ നേതൃത്വം തുറന്നടിച്ചു.
നടൻ പൃഥ്വിരാജ്, ഫുട്ബാൾ താരം സികെ വിനീത്, നടി റിമ കല്ലിങ്കൽ, സംവിധായക ഗീതു മോഹൻദാസ്, സംവിധായകന്‍ സലാം ബാപ്പു തുടങ്ങിയ പ്രമുഖരും ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: നാരദ കേസ്; തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ