ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തുറന്ന ഒൻപത് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. നിലവിൽ തുറന്നിരിക്കുന്ന ആറ് ഷട്ടറുകൾ വഴി 4712.82 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തി. ഏഴുമണിയോടെ മറ്റ് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.
ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാർ തീരത്ത് താസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മഞ്‌ജുമല, ആറ്റോരം മേഖലകളിലെ വീടുകളിൽ വെള്ളം കയറി. നീരൊഴുക്ക് കൂടുകയാണെങ്കില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയെന്ന സമീപനമാണ് തമിഴ്‌നാട് സ്വീകരിക്കുന്നത്.
അതേസമയം, മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ പുതിയ ഹരജി നൽകും. വെള്ളിയാഴ്‌ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹരജി പരിഗണിക്കാനിരിക്കെ ആണ് കേരളത്തിന്റെ നീക്കം. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെ പെരിയാർ തീരവാസികൾ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നൽകാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്.
Most Read: പ്രകോപനം ഇല്ലാതെയാണ് സേന വെടിവച്ചത്; നാഗാലാൻഡിൽ ചികിൽസയിൽ കഴിയുന്ന തൊഴിലാളി