മാനന്തവാടി: കല്ലോടി സെന്റ്.ജോസഫ് യു.പി സ്കൂളിലെ അരി വില്പന വിവാദത്തിൽ മൂന്ന് അദ്ധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രധാനാദ്ധ്യാപകൻ സാബു ജോൺ, ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകരായ അനീഷ് ജോർജ്, ധന്യ മോൾ തുടങ്ങിയവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. സ്കൂൾ മാനേജ്മെന്റാണ് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തത്.
സ്കൂളിൽ നിന്ന് അരി വിറ്റതായി മാനേജ്മെന്റും പിടിഎയും സമ്മതിച്ചിട്ടുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് അരി പൂർണമായും വിതരണം ചെയ്തുവെന്നും, ഓണകിറ്റ് വിതരണത്തിനായി ചിലരിൽ നിന്ന് തിരികെ വാങ്ങിയിരുന്നെന്നുമാണ് ഇവർ പറഞ്ഞിരുന്നത്. തിരികെ സമാഹരിച്ച അരി ഓണകിറ്റിനോടൊപ്പം കുത്തരിയാക്കി നൽകുന്നതിനാണ് സൂപ്പർ മാർക്കറ്റിൽ കൊണ്ടുപോയതെന്നാണ് ഇവർ പറഞ്ഞത്.
എന്നാൽ മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്യോഗസ്ഥർ സ്കൂളിൽ നടത്തിയ പരിശോധനയിൽ അരിവിതരണം സംബന്ധിച്ച രേഖകളോ മറ്റോ ലഭിച്ചില്ല. തുടർന്ന് ക്രമക്കേട് മനസിലാക്കുകയും മേലധികാരികൾക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തത്.