കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ ഇന്ന് ജനവിധി. ഇന്ന് രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. 8.15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 21 ടേബിളുകളില്‍ 12 റൗണ്ടുകളിലായി വോട്ടെണ്ണല്‍ നടക്കും. രാവിലെ 7.30ഓടെ സ്‌ട്രോങ് റൂം തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്‌ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ വിജയപ്രതീക്ഷയിലും തികഞ്ഞ ആത്‌മ വിശ്വാസത്തിലുമാണ് മുന്നണികള്‍. മതന്യൂനപക്ഷങ്ങളുടെ വോട്ടുകളും ട്വന്റി-20 വോട്ടുകളുടെ ഒരു വിഹിതവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫെങ്കില്‍ ശക്‌തികേന്ദ്രങ്ങളില്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഡിഎഫും വിലയിരുത്തുന്നുണ്ട്.
240 ബൂത്തുകളിലാണ് തൃക്കാക്കരയില്‍ ജനം വിധിയെഴുതിയത്. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂം തുറന്ന് രാവിലെ എട്ട് മണിയോടെ വോട്ടിങ് മെഷീനുകള്‍ കൗണ്ടിങ് ടേബിളുകളിലെത്തും. മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മണിക്കൂറുകളാണെങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നില്ല.
Read Also: മസ്‌ജിദുകളിൽ ശിവലിംഗം തേടുന്നത് ശരിയല്ല; വേർതിരിവു സൃഷ്‌ടിക്കാൻ ശ്രമിക്കരുത്: ആർഎസ്‌എസ്