ടോക്യോ: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോകത്തിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാവായി ടൊയോട്ട. കാറുകളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം 10.6 ശതമാനം വര്‍ധനവാണുണ്ടായത്. 1,00,50,000 വാഹനങ്ങളാണ് കമ്പനി ഇക്കാലയളവില്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം 89 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് രണ്ടാം സ്‌ഥാനത്തുള്ള വോക്‌സ്‌വാഗണ് നിര്‍മിക്കാൻ കഴിഞ്ഞത്.
വാഹന നിര്‍മാണത്തിനായുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും അര്‍ധചാലകങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം വിപണിയാകെ ക്ഷാമം നേരിട്ടത് കാര്‍ കമ്പനികളെ മൊത്തത്തില്‍ ബാധിച്ചിരുന്നു. എന്നാല്‍ ഈ പ്രതികൂല അവസ്‌ഥകളെ വേഗത്തില്‍ തിരിച്ചറിഞ്ഞ് വിതരണ ശ്രംഖല ബലപ്പെടുത്തിക്കൊണ്ടാണ് വാഹന പ്രേമികളുടെ ഇഷ്‌ട കമ്പനിയായ ടൊയോട്ട ഇത്തവണവും ഒന്നാമതെത്തിയത്.
ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പനയാണ് ടൊയോട്ടക്ക് ഏറ്റവും ഗുണം ചെയ്‌തത്. ഇത്തരത്തിലുള്ള 2.6 മില്യണ്‍ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. ആകെ വളര്‍ച്ചയുടെ 33.8 ശതമാനവും കമ്പനിക്ക് നേടിക്കൊടുത്തത് ഈ മുന്നേറ്റമാണ്. ടൊയോട്ട ഈ അടുത്ത് വിപണിയിലിറക്കിയ ഓട്ടോകാര്‍ ‘RAV4′ ആണ് വിപണിയിലെ സൂപ്പര്‍സ്‌റ്റാര്‍. ‘RAV4‘ വില്‍പനയില്‍ കൊറോളയേക്കാള്‍ മുന്നിലാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പനയില്‍ 27.4 ശതമാനം വര്‍ധനയുണ്ടായി. 14,407 ഫുള്ളി ഇലക്‌ട്രിക് കാറുകള്‍ മാത്രമാണ് ഇക്കാലയളവില്‍ വിറ്റുപോയത്. ഏഷ്യയില്‍ തന്നെയാണ് ടൊയോട്ട കാറുകള്‍ക്ക് ഏറ്റവുമധികം ആരാധകരുള്ളത്. 3.1 മില്യണ്‍ യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഏഷ്യയില്‍ വിറ്റഴിക്കപ്പെട്ടത്.
Read Also: ഇന്ത്യയുടെ സൗരദൗത്യം ‘ആദിത്യ എൽ-1’; വിക്ഷേപണം ഈ വർഷമുണ്ടാകും