പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം അതിദാരുണമായ സംഭവം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരായ തങ്കം, പദ്‌മിനി എന്നിവരാണ് മരിച്ചത്. അതേസമയം, അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു നാട്ടുകാർ രംഗത്തെത്തി.
അപകടം നടന്നപ്പോൾ ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. തീ പടരുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഈ സമയത്ത് ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, തീ കത്തുന്നത് കണ്ടാണ് അങ്ങോട്ട് ഓടിക്കയറിയതെന്ന് കസ്‌റ്റഡിയിലുള്ളയാൾ പറയുന്നു.
അപകടം കണ്ടാണ് അങ്ങോട്ട് എത്തിയത്. തനിക്കും അപകടത്തിൽ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും ഉണ്ട്. എന്നാൽ, പോലീസ് ഇയാളുടെ വിശദീകരണം മുഖവിലക്കെടുത്തിട്ടില്ല. ഇറങ്ങി ഓടിയയാൾ ആരാണെന്ന് നാട്ടുകാർക്കും അറിയില്ല. സംഭവത്തിൽ ഷൊർണൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ആലുവയിൽ എട്ടുവയസുകാരിക്ക് പീഡനം; പ്രതി പോലീസ് കസ്‌റ്റഡിയിൽ