ആലുവ: ആലുവ ചാത്തൻ പുറത്ത് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്‌റ്റിൻ (36) ആണ് പിടിയിലായത്. ആലുവ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. 2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഇയാൾ നാട്ടിൽ നിന്ന് മുങ്ങിയത്.
2022 നവംബറിൽ പെരുമ്പാവൂരിൽ മോഷണ കേസിൽ ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞു കഴിഞ്ഞ മാസം പത്തിന് ജയിലിൽ നിന്നും പുറത്തിറങ്ങി. ഇയാൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തിലേറെയായതായി നാട്ടുകാർ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിക്കാലം മുതലെ ഇയാൾ മോഷണക്കേസുകളിൽ പ്രതിയായിരുന്നു. ലഹരിമരുന്നിന് അടിമയാണെന്നും നാട്ടുകാർ പറയുന്നു.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്‌ളാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ ഉണർന്നപ്പോൾ പെൺകുട്ടിയെ ഉറങ്ങിക്കിടന്ന സ്‌ഥലത്ത് കാണാത്തതിനെ തുടർന്ന് ഉറക്കെ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ പരിശോധന നടത്തുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ സമീപത്തെ പാടത്തു നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടത്.
ചോരയൊലിച്ചു നഗ്‌നയായാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകുന്നതിന് സമീപവാസിയായ സുകുമാരൻ ദൃക്‌സാക്ഷിയായിരുന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാൾ പെൺകുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതെന്ന് സുകുമാരൻ വിശദീകരിച്ചത്.
അതേസമയം, പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിക്ക് അടിയന്തിര ധനസഹായമായി വനിതാ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടിക്ക് എറണാകുളം മെഡിക്കൽ കോളേജിൽ സൗജന്യ ചികിൽസ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ആശുപത്രിയിൽ 10,000 രൂപ അടിയന്തിരമായി നൽകിയിട്ടുണ്ട്. കുട്ടി ഇപ്പോൾ വിദഗ്‌ധ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണെന്നും, കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read| ‘വംശഹത്യ’ എന്ന വാക്ക് ഉദയനിധി പറഞ്ഞിട്ടില്ല; ബിജെപിയുടേത് നുണപ്രചാരണം-എംകെ സ്‌റ്റാലിൻ