ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ സമയപരിധി നീട്ടി. ജൂലൈ ഏഴ് വരെയാണ് സമയം നീട്ടിയത്. നേരത്തെ ജൂൺ 30 വരെ ആയിരുന്നു സമയപരിധി അനുവദിച്ചിരുന്നത്. മാസാവസാനം ബലിപെരുന്നാൾ അവധി ദിനങ്ങൾ വന്നതിനാലാണ് ഒരാഴ്‌ച കൂടി സമയം നീട്ടിയത്.
50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടത്തണമെന്നാണ് നിയമം. ഒരു ശതമാനം ജൂലൈയിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം. പുതുക്കിയ തീയതി അനുസരിച്ചു അർധവാർഷിക സ്വദേശിവൽക്കരണ അനുപാതമായ ഒരു ശതമാനം ജൂലൈ ഏഴിനകം പൂർത്തിയാക്കണം.
ജൂലൈ ഏഴിന് മുൻപ് ഒരുശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് മാസത്തിൽ 7000 ദിർഹം പിഴ ചുമത്തുമെന്നാണ് മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്‌ദുൽ റഹ്‌മാൻ അൽ അവാർ അറിയിച്ചത്. ആറു മാസത്തിന് 42,000 ദിർഹം ഈടാക്കും. നിയമലംഘകർക്കുള്ള പിഴ വർഷത്തിൽ 1000 ദിർഹം വീതം വർധിപ്പിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
അഞ്ചു വർഷത്തിനകം 75,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ വർഷത്തിൽ രണ്ടു ശതമാനം വീതം സ്വദേശിവൽക്കരണം നടത്തണമെന്നാണ് നിയമം. രാജ്യത്തെ സ്വകാര്യ കമ്പനികളിൽ സ്വദേശികളുടെ പ്രാതിനിധ്യം ശക്‌തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഎഇ സാമൂഹിക വികസന, സ്വദേശിവൽക്കരണം മന്ത്രാലയം നടപ്പിലാക്കിയ പദ്ധതിയാണിത്.
പദ്ധതി വൻ വിജയമാണെന്നാണ് അധികൃതരുടെ വിശദീകരണം. പദ്ധതി ആരംഭിച്ച കഴിഞ്ഞ വർഷം തന്നെ 28,700 സ്വദേശി യുവതീ-യുവാക്കൾ വിവിധ സ്വകാര്യ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചതായി അധികൃതർ വ്യക്‌തമാക്കി. അതേസമയം, നിശ്‌ചിത അനുപാതത്തേക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നവർക്ക് സർക്കാർ ഫീസിൽ ഇളവ് ഉൾപ്പടെ വൻ ആനുകൂല്യങ്ങളും നൽകുന്നു.
Most Read: അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി