തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ പ്രമേയം പാസാക്കി കേരള നിയമസഭ. ഇതോടെ, ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.
ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വർഗീയ നീക്കമാണ് ഏക സിവിൽ കോഡ് എന്നും രാഷ്‌ട്രത്തിന്റെ ഐക്യത്തിന് ഇത് ഹാനികരമാണെന്നും കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്‌മ ചെയ്യുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു.
ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്‌ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ട് വന്നത്. ഇത് വിവിധ ജനവിഭാഗങ്ങളിൽ ആശങ്കയുളവാക്കുന്നു. ഈ ആശങ്ക കേരള നിയസഭയും പങ്കുവെക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ ഏത് നീക്കം നടത്തുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും കേരള നിയമസഭ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു.
ഭരണഘടനയിൽ പറയുന്ന പൊതു സിവിൽ നിയമമല്ല സംഘപരിവാറിന്റെ മനസിലുള്ള പൊതു സിവിൽ നിയമമെന്നും, അത് മനുസ്‌മൃതി പ്രകാരമുള്ള ഒരു നിയമമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭയും കേരളമായിരുന്നു.
Most Read| ഡ്രഡ്‌ജർ അഴിമതി; ഹൈക്കോടതി വിധിക്ക് സ്‌റ്റേ- അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി