കോഴിക്കോട്: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയും സൗഹൃദവും ഊഷ്‌മളമായത് സന്തോഷകരമാണെന്നും ഖത്തറിന് മേല്‍ മൂന്നു വര്‍ഷമായി ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ച് സൗദി ബോര്‍ഡര്‍ തുറക്കുന്നതോടെ, പൂര്‍വാധികം ഭംഗിയായി മിഡില്‍ ഈസ്‌റ്റിന്റെ ബഹുമുഖ മേഖലകളിലെ വളര്‍ച്ച നടക്കുമെന്നും മിഡില്‍ ഈസ്‌റ്റിന്റെ വികസനത്തിനും മുന്നേറ്റത്തിനും ഈ യോജിപ്പ് കൂടുതൽ കരുത്തു പകരുമെന്നും ഇന്ത്യന്‍ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ പ്രസ്‌താവനയിൽ പറഞ്ഞു.
ജിസിസി രാഷ്‌ട്രങ്ങൾ ഒരുമിച്ചു നിന്ന് സാമൂഹിക-സാമ്പത്തിക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത് അറബ് ലോകത്തിന്റ സുസ്‌ഥിര വളര്‍ച്ചയെ വേഗത്തിലാക്കും. അറബ് ഇസ്‌ലാമിക പൈതൃകം ആഴത്തില്‍ നിലനില്‍ക്കുന്ന ഈ രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും, പദ്ധതികളും ഏഷ്യ ആഫ്രിക്ക വൻകരകളിലെ നിരവധി രാജ്യങ്ങള്‍ക്കും സഹായകരമാകും; കാന്തപുരം വ്യക്‌തമാക്കി.
ആഫ്രിക്കയിലെ പല ദരിദ്ര രാജ്യങ്ങളുടെയും ജിഡിപിയെ വര്‍ധിപ്പിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും, അവിടെ നിലനില്‍ക്കുന്ന തൊഴില്‍, വ്യാപാര സാഹചര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇന്ത്യയുടേയും പ്രധാന വാണിജ്യ സൗഹൃദ പങ്കാളികളാണ് ജിസിസി രാഷ്‌ട്രങ്ങള്‍. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടും എന്ന പ്രതീക്ഷയും ഇദ്ദേഹം പങ്കുവെച്ചു.
പ്രശംസനീയമായ ഈ തീരുമാനത്തിന് നേതൃത്വം നല്‍കിയ യുഎഇ വൈസ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തും, സഊദി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‌ദുൽ അസീസ്, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ റഹ്‌മാൻ സബാഹി, ഖത്തര്‍ അമീര്‍ ഹിസ് ഹൈനസ് തമീം ബിന്‍ ഹമദ് അല്‍ അസാനി, ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഫഹദ് ബിന്‍ മഹമൂദ്, ബഹ്റൈന്‍ ക്രൗണ്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നീ ഭരണകര്‍ത്താകളെ കാന്തപുരം അനുമോദിച്ചു.
Most Read: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും