കൊച്ചി: പാലക്കാട് നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്‍ത്തിയ സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വിജയാഘോഷ വേളയിൽ ബിജെപി പ്രവർത്തകർ നഗരസഭാ കെട്ടിടത്തിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയെന്നത് വലിയ പാതകമല്ല. ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾ അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമൻ. ആ പ്രതീകം ഒരു വിജയാഹ്ളാദത്തിന്റെ ഭാഗമായി ഉയർത്തിയത് മതവിദ്വേഷം ഉണ്ടാക്കാനാണെന്ന് പറയുന്നവരാണ് അതിന് ശ്രമിക്കുന്നതെന്നും ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ മുൻഭാഗത്ത് ബിജെപി പ്രവർത്തകർ 18 അടിയോളം നീളം വരുന്ന രണ്ടു ബാനറുകൾ തൂക്കിയത്. വോട്ടെണ്ണൽ ദിനമായ ബുധനാഴ്‌ച ഉച്ചയോടയാണ് സംഭവം നടന്നത്. നഗരസഭയിലെ ഭരണം എൻഡിഎക്ക് ഉറപ്പാക്കിയ ശേഷമാണ് നഗരസഭാ മന്ദിരത്തിന് മുകളിൽ കയറി ബാനറുകൾ തൂക്കിയത്.
ഒന്നിൽ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നും രണ്ടാമത്തേതിൽ മോദി, അമിത് ഷാ എന്നിവരുടെ ഫോട്ടോയും കൂടെ വന്ദേമാതരവും ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പോലീസിടപെട്ട് നീക്കം ചെയ്യിപ്പിച്ചിരുന്നു.
സംഭവത്തിൽ കോൺഗ്രസും സിപിഎമ്മുമടക്കം പോലീസിൽ പരാതി നൽകിയിരുന്നു. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 153ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്.
സംഭവത്തില്‍ ബിജെപിക്കുള്ളിലും അതൃപ്‌തി പുകയുന്നുണ്ട്. അപക്വമായ നടപടിയാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി സംസ്‌ഥാന സമിതി അംഗം ബി രാധാകൃഷ്‌ണ മേനോൻ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്നും ബിജെപിയുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാധാകൃഷ്‌ണ മേനോന്‍ പറഞ്ഞു.
National News: കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുതിർന്ന ബിജെപി നേതാവ്