ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ മന്ദഗതിയിൽ. വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോൾ ഏഴ് ദിവസമായി തുടർച്ചയായി ഇതിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ആഴ്‌ച ദിവസം ശരാശരി 11.66 ലക്ഷം പേർക്ക് മാത്രമാണ് വാക്‌സിനേഷൻ നടത്തിയതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
മാർച്ച് 14ന് ശേഷമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് ശരാശരിക്കും വളരെ താഴെയാണ്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുകയും നിരവധി ജീവനുകൾ നഷ്‌ടമാകുകയും ചെയ്‌തിരുന്നു.
ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാണ കേന്ദ്രമാണെന്ന് പറയുമ്പോഴും ജനസംഖ്യക്ക് അനുസരിച്ചുള്ള ഡോസുകൾക്ക് കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ഇതുവരെ രാജ്യത്ത് വാക്‌സിനേഷൻ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ. 18 മുതൽ 44 വയസ് വരെയുള്ള പൗരൻമാർക്ക് വാക്‌സിൻ നൽകേണ്ട ഉത്തരവാദിത്തം കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ സംസ്‌ഥാനങ്ങളുടെ മേൽ ചുമത്തിയിരുന്നു.
ഓർഡർ നൽകിയിട്ടും സംസ്‌ഥാനങ്ങൾക്ക് തുച്ഛമായ വാക്‌സിൻ ഡോസുകൾ മാത്രമാണ് കമ്പനികൾ നൽകുന്നതെന്നാണ് പ്രധാന ആരോപണം. ഇതിനിടെ വാക്‌സിനുകൾക്കായി ആഗോള ടെണ്ടർ വിളിക്കുന്ന നടപടികളിലേക്കും സംസ്‌ഥാനങ്ങൾ കടന്നിട്ടുണ്ട്.
Read Also: കോവിഡിൽ അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണം, ഉത്തരവാദിത്തം കേന്ദ്രത്തിന്; സോണിയ