ന്യൂഡെൽഹി: ഇന്ത്യയിലെ വാക്‌സിൻ വിതരണം ജനുവരി ആദ്യ വാരത്തോടെ തുടങ്ങാകും എന്നാണ് പ്രതീക്ഷയെന്ന് എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. വാക്‌സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന് ഡിസംബർ അവസാനമോ ജനുവരി ആദ്യ വാരമോ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പരീക്ഷണത്തിലുളള വാക്‌സിനുകൾ ഏറെ സുരക്ഷിതവും കാര്യക്ഷമവും ആണെന്നതിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതിനകം 80000 പേരിലാണ് രാജ്യത്ത് വാക്‌സിൻ പരീക്ഷണം നടത്തിയത്.
ഇതിൽ ആരിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. ഓക്‌സ്‌ഫോർഡ്, സെറം വാക്‌സിനുകൾ അന്തിമ ഘട്ടത്തിലാണ്. ഓക്‌സ്‌ഫോർഡ് വാക്‌സിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവൻ പേർക്കും വാക്‌സിൻ നൽകാനാവില്ലെന്ന ആരോഗ്യ സെക്രട്ടറിയുടെ പ്രസ്‌താവനയെ അദ്ദേഹം ന്യായീകരിച്ചു. തുടക്കത്തിൽ രാജ്യത്ത് എല്ലാവർക്കും നൽകാനുളള വാക്‌സിൻ ലഭ്യമാകില്ല.
അതിനാൽ മുൻഗണനാ പട്ടിക തയ്യാറാക്കി അതിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും വിതരണം. പ്രായമായവർ, രോഗികൾ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെയുള്ള വിഭാഗത്തിൽ ഉള്ളവർക്കാവും തുടക്കത്തിൽ വാക്‌സിൻ ലഭ്യമാക്കുകയെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.
Read Also: കൺകണ്ട ദൈവത്തിന്റെ കരുത്തിൽ ‘ശ്രീരാജ്’ അന്ധതയെ തോൽപിച്ച് ജെആർഎഫ് കരസ്‌ഥമാക്കി