തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിൽ പ്രതിപക്ഷത്തെ നയിക്കാൻ വിഡി സതീശനെ തിരഞ്ഞെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. ദേശീയ നേതൃത്വം ഇതുസംബന്ധിച്ച തീരുമാനം കേരള നേതാക്കളെ അറിയിച്ചു.
യുവ എംഎൽഎമാരുടെ ശക്‌തമായ പിന്തുണയെ തുടർന്നാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. കെപിസിസി അഴിച്ചുപണി പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെയും വി വൈദ്യലിംഗവും സംസ്‌ഥാനത്തെത്തി പ്രതിപക്ഷ നേതാവ് ആരാകണമെന്നത് സംബന്ധിച്ച് കോൺഗ്രസ് എംഎൽഎമാരിൽ നിന്നും എംപിമാരിൽ നിന്നും അഭിപ്രായം തേടിയിരുന്നു.
രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരുന്നതിൽ അവസാന നിമിഷം വരെ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദമുണ്ടായി. ചെന്നിത്തല തന്നെ തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളെ മറികടന്നുള്ള തീരുമാനം സംസ്‌ഥാനത്ത് കോൺഗ്രസിന് ദോഷം ചെയ്യുമെന്ന ആശങ്ക ഹൈക്കമാൻഡിന് ഉണ്ടായിരുന്നുവെങ്കിലും ഒടുവിൽ തലമുറ മാറ്റത്തിന് വഴങ്ങുകയായിരുന്നു.
Read also: സത്യപ്രതിജ്‌ഞാ മാതൃകയിൽ വിവാഹം നടത്തണം; അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്