തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ‘വീട് ഒരു വിദ്യാലയം ‘ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളും സര്‍ക്കാരും ചേര്‍ന്നുള്ള ഐക്യമുന്നണിയാണ് കോവിഡ് കാലത്തെ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർഥിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് ‘വീട് ഒരു വിദ്യാലയം’.
നേമം നിയോജക മണ്ഡലത്തിലെ കമലേശ്വരം വാര്‍ഡില്‍ മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനി ആതിര എംബിയുടെ വീട്ടില്‍ വെച്ചായിരുന്നു ഉൽഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിൽവെച്ച് ലളിതമായ ഒരു പരീക്ഷണം ആതിര അവതരിപ്പിക്കുകയും ചെയ്‌തു . വീട്ടില്‍ തയ്യാറാക്കിയ ലിറ്റ്മസ് പേപ്പര്‍ ഉപയോഗിച്ച് ആസിഡ്, ആല്‍ക്കലി തിരിച്ചറിയുന്ന പ്രവര്‍ത്തനമാണ് ആതിര ചെയ്‌തത്.
അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണയോടുകൂടി പഠന പ്രവര്‍ത്തനങ്ങള്‍ ഓരോ കുട്ടിയിലുമെത്തിച്ച് വീട്ടില്‍ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാന്‍ പദ്ധതി അവസരം നല്‍കുന്നു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൊതുസമൂഹത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും കൂട്ടായ്‌മയിലൂടെ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കോവിഡ് മഹാമാരി മൂലം സംസ്‌ഥാനത്തെ സ്‌കൂളുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രക്രിയാബന്ധിതമായ പഠനാനുഭവങ്ങള്‍ നിലവിലെ ഫസ്‌റ്റ് ബെല്‍ ക്ളാസുകളിലൂടെ പൂര്‍ണമായും കുട്ടികള്‍ക്ക് ലഭ്യമല്ല. കുട്ടികള്‍ അതാത് കാലങ്ങളില്‍ നേടേണ്ട ശേഷികള്‍ തുടര്‍ വിദ്യാഭ്യാസത്തിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ‘വീട് ഒരു വിദ്യാലയം’ പദ്ധതി വിദ്യാർഥിൾക്ക് ഏറെ സഹായകരമാകും എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്‌തമാക്കി.
Most Read: സംസ്‌ഥാനത്ത് സിക വൈറസ് നിയന്ത്രണ വിധേയം; ആരോഗ്യമന്ത്രി