തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണക്കെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരണമായി സിപിഐഎം. മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക് യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം വ്യക്‌തമാക്കി. നിയമപരമായി പ്രവർത്തിക്കുന്ന രണ്ടു കമ്പനികൾ തമ്മിൽ നിയമപരമായി തന്നെ സേവന ലഭ്യതക്കുള്ള കരാറിൽ ഏർപ്പെട്ടതാണ്. കരാറിലെ വ്യവസ്‌ഥകൾ പ്രകാരമാണ് പണം നൽകിയതെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
ആ പണം വാർഷിക അടിസ്‌ഥാനത്തിൽ ഉള്ളതാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയായി ചിത്രീകരിച്ചത്. സിഎംആർഎൽ എന്ന കമ്പനി ആദായനികുതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തിൽ വീണയുടെ കമ്പനി ഇതിൽ കക്ഷിയേ അല്ല. അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ വിവാദത്തിൽ ഉൾപ്പെടുത്താനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ഉണ്ടായിട്ടുള്ളതെന്ന് സിപിഎം വിശദീകരിച്ചു.
രാഷ്‌ട്രീയ പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരൻമാർക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്‌ഥാനത്തിലാണ് വീണയും ഒരു കൺസൾട്ടിങ് കമ്പനി ആരംഭിച്ചത്. അതിന്റെ പ്രവർത്തനങ്ങളെല്ലാം സുതാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന് പണം നൽകിയ കമ്പനി തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്‌തമാണ്. ആദായനികുതിയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായി ഉണ്ടായ പ്രശ്‌നത്തെ രാഷ്‌ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് സിപിഎം പറയുന്നു. ഈ സെറ്റിൽമെന്റ് ഓർഡറിൽ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിന് പിന്നിലുള്ള ഗൂഢാലോചന വ്യക്‌തമാണ്. വീണയുടെ അഭിപ്രായം ആരായാതെയാണ് പരാമർശം നടത്തിയതെന്നും ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
കേന്ദ്ര ഏജൻസികൾ നൽകുന്നതും, അല്ലാത്തതുമായ വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന രീതി വലതുപക്ഷ മാദ്ധ്യമങ്ങൾ കേരളത്തിൽ വികസിപ്പിച്ചിട്ട് കുറേക്കാലമായി. അതേസമയം, കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കതിരെ പ്രതിഷേധം രേഖപ്പെടുത്താൻ ഇത്തരക്കാർ തയ്യാറാകുന്നുമില്ല. അതിന്റെ ഭാഗമെന്ന നിലയിലാണ് ഈ മാദ്ധ്യമ വാർത്തകളെയും വിലയിരുത്തേണ്ടതെന്നും സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
Most Read| താനൂർ കസ്‌റ്റഡി മരണം; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി