വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ കമ്പനികള്‍ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഐഡിയ- വൊഡാഫോണ്‍ അഥവാ വി ആണ് നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന് വ്യക്‌തമാക്കുന്ന സേവന ദാതാക്കള്‍. ഡിസംബറിലോ 2021 ജനുവരിയിലോ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണ് വി വ്യക്‌തമാക്കുന്നത്. 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധനവായിരിക്കും ഉണ്ടാകുകയെന്നും വി അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വി. നിലനില്‍ക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധന, സര്‍ക്കാര്‍ സഹായം, ധനസമാഹരണം തുടങ്ങിയവ ആവശ്യമാണെന്ന് വി അറിയിച്ചു. അതേസമയം, രാജ്യത്ത് ഡേറ്റ നിരക്കിന് തറവില നിശ്‌ചയിക്കാന്‍ ട്രായ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ നിരക്ക് വര്‍ദ്ധന തീരുമാനത്തെ ബാധിക്കുന്ന കാര്യമല്ലെന്നാണ് വി വ്യക്‌തമാക്കുന്നത്.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മാത്രം 80 ലക്ഷത്തോളം ഉപയോക്‌താക്കളെയാണ് ‘വി’ക്ക് നഷ്‌ടമായത്. ഈ സാഹചര്യത്തില്‍ നിരക്കു വര്‍ദ്ധനയില്ലാതെ പിടിച്ചു നില്‍ക്കാനാകില്ലെന്ന് വി എംഡി രവീന്ദാര്‍ പറഞ്ഞു. ‘വി’ക്ക് കനത്ത നഷ്‌ടമുണ്ടായ സമയം റിലയന്‍സ് ജിയോക്ക് 70 ലക്ഷം വരിക്കാരെ പുതിയതായി ലഭിച്ചു.
Also Read: കോവിഡ് ഭേദമായവരിൽ മൂന്നു മാസത്തേക്ക് പരിശോധന നടത്തേണ്ടതില്ല; സർക്കാർ
അതേസമയം, നിരക്കു വര്‍ദ്ധന നടപ്പാക്കുന്ന കാര്യത്തില്‍ ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നിരക്കു വര്‍ദ്ധന ആദ്യം നടപ്പാക്കില്ലെന്ന് എയര്‍ടെല്‍ വ്യക്‌തമാക്കി. മറ്റു കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും എയര്‍ടെലും അങ്ങനെ ചെയ്യുമെന്ന് സിഇഒ ഗോപാല്‍ വിറ്റാല്‍ പറഞ്ഞു.