തിരുവനന്തപുരം: സിൽവർ ലൈനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയ സിവിൽ പോലീസ് ഓഫിസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് റൂറൽ എസ്‌പിക്ക് കൈമാറിയിരുന്നു.
പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നും അത് ഒഴിവാക്കേണ്ടതായിരുന്നു എന്നും സ്‌പെഷ്യൽ ബ്രാഞ്ച് വ്യക്‌തമാക്കിയിട്ടുണ്ട്. മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണ റിപ്പോർട് തയ്യാറാക്കിയത്. തിരുവനന്തപുരം റൂറൽ എസ്‌പിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കുക. റിപ്പോർട് സിപിഒക്ക് എതിരായതിനാൽ അച്ചടക്ക നടപടിയുണ്ടാകാൻ സാധ്യത കൂടുതലാണ്. കഴക്കൂട്ടം കരിച്ചാറയിൽ ആണ് കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ചവിട്ടി വീഴ്‌ത്തിയത്. സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്‌ഥരെ തടയുകയും പോലീസ് സംഭവത്തിൽ ഇടപെടുകയും ചെയ്‌തു. ഇതിനിടെയാണ് ഷബീർ ബൂട്ടിട്ട് പ്രവർത്തകനെ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റൂറൽ എസ്‌പി അന്വേഷണം പ്രഖ്യാപിച്ചത്.
Most Read: വധഗൂഢാലോചന കേസ്; മഞ്‌ജു വാര്യരുടെ മൊഴിയെടുത്തു