കൊച്ചി: ലക്ഷദ്വീപിൽ സന്ദർശനാനുമതി നിഷേധിച്ചതിന് എതിരെ ഇടത് എംപിമാർ സമർപ്പിച്ച ഹരജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ് നിവാസി സമർപ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എംപിമാരുടെ ഹരജി കഴിഞ്ഞ ദിവസം പരിഗണിക്കവേ പത്ത് ദിവസത്തിനകം തീരുമാനം അറിയിക്കാൻ ദ്വീപ് ഭരണകൂടത്തോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെ അനുമതി നിഷേധിച്ച് ദ്വീപ് കളക്‌ടർ എംപിമാർക്ക് ഔദ്യോഗികമായി കത്ത് നൽകി.
ഇക്കാര്യം എംപിമാർ ഇന്ന് കോടതിയെ അറിയിക്കും. കോടതിയുടെ നിലപാട് നിർണായകമാകും. ലോക്ക്ഡൗൺ കഴിയും വരെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന ഹരജിയിൽ വിശദമായ വാദം കേൾക്കാനും ഹൈക്കോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ദ്വീപിൽ പട്ടിണിയില്ലെന്നും അവശ്യ സാധനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്. പത്ത് ദ്വീപുകളിലും മതിയായ അവശ്യ സാധനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കിയതായും കോടതി നിർദ്ദേശ പ്രകാരം കളക്‌ടർ അസ്‌ഗർ അലി സമർപ്പിച്ച വിശദീകരണ പത്രികയിൽ വ്യക്‌തമാക്കിയിരുന്നു.
Read Also: സാമൂഹിക സുരക്ഷാ മിഷനിൽനിന്ന് ഡോ. മുഹമ്മദ് അഷീൽ ആരോഗ്യ വകുപ്പിലേക്ക്