ഭോപ്പാല്‍: മധ്യപ്രദേശ് ദാബ്രയിലെ ബിജെപി പ്രചാരണ റാലിക്കിടെ ജ്യോതിരാദിത്യ സിന്ധ്യക്ക് സംഭവിച്ച നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു. റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടത്. നവംബര്‍ മൂന്നിന് മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രചാരണ റാലിക്കിടയിലാണ് സിന്ധ്യക്ക് അബദ്ധം പിണഞ്ഞത്.
കൈപ്പത്തി ചിഹ്‌നത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും നാക്കുപിഴ സംഭവിച്ചെന്ന് മനസിലായ സിന്ധ്യ ഉടന്‍ തന്നെ താമരക്ക് വോട്ടു ചെയ്യൂ എന്ന് പറഞ്ഞ് തിരുത്തുകയായിരുന്നു. കൈപ്പത്തിക്ക് എന്നെന്നേക്കുമായി വിട എന്നും പിന്നീടദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Meanwhile Jyotiraditya Scindia Campaigns for Congress in MP .. pic.twitter.com/sWXPB8SDZP
— Akshay Khatry (@AkshayKhatry) October 31, 2020
മധ്യപ്രദേശ് കോണ്‍ഗ്രസാണ് സിന്ധ്യയുടെ നാക്കുപിഴയുടെ വീഡിയോ സോഷ്യല്‍ മീഡിയല്‍ പങ്കുവെച്ചത്. ‘സിന്ധ്യാ ജി, നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു, മധ്യപ്രദേശിലെ ജനങ്ങള്‍ ഉറപ്പായും കൈപ്പത്തി ചിഹ്‌നത്തിലായിരിക്കും നവംബര്‍ മൂന്നിന് വോട്ട് ചെയ്യുക,’ വീഡിയോ പങ്കുവെച്ച് കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്‌തു.
2020 മാര്‍ച്ചിലാണ് സിന്ധ്യ കോൺഗ്രസ് വിട്ടത്. സിന്ധ്യക്കൊപ്പം 22 എംഎല്‍എമാരും പാര്‍ട്ടി വിട്ടിരുന്നു. സിന്ധ്യക്കൊപ്പം പോയ എംഎല്‍എമാരുടേത് ഉൾപ്പടെ 28 നിയമസഭാ സീറ്റുകളിലേക്കാണ് നവംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: തിരഞ്ഞെടുപ്പ് പ്രചാരണം; കമല്‍നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ