കൊച്ചി: ആഗോള തേയില വിപണിയിലെ അതികായരായ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിനെതിരെ ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സൂചനാ പണിമുടക്ക് നടത്തുന്നു. നാളെ (24.06.21, വ്യാഴം) സംഘടനയില്‍ അംഗങ്ങളായ 5000ല്‍പരം മൊത്തവിതരണക്കാര്‍ തങ്ങളുടെ 8000ല്‍ അധികം വരുന്ന വിതരണ വാഹനങ്ങള്‍ നിരത്തിലിറക്കില്ല. കൂടാതെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്ഥാനത്തുടനീളം 800ല്‍ പരം കേന്ദ്രങ്ങളില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തും. സമരത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും, കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റാ കമ്പനിയുടെ കണ്ണന് ദേവന് തേയില, ടാറ്റ സാള്‍ട്ട്, ടാറ്റ കോഫി എന്നിവയുടെ കേരളത്തിലെ 67 മൊത്ത വിതരണക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടതിനെതിരെയാണ് സംഘടന സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരില്‍ പലരും 40 വര്‍ഷത്തിലധികമായി വിതരണ രംഗത്തുള്ളവരാണ്. കമ്പനിക്ക് മൊത്തം 87 വിതരണക്കാരാണുള്ളത്. കമ്പനി ഉല്പന്നങ്ങള് വിതരണം ചെയ്യുന്നതിന് 5 ശതമാനമാണ് കമ്മീഷന്. ഈ കമ്മീഷന് തുക കൊണ്ടാണ് വിതരണ ശൃംഖലയിലെ 1000ല്‍പരം ജീവനക്കാര്‍ ഉപജീവനം നടത്തുന്നത്. ഇത് കമ്പനി ഏകപക്ഷീയമായി വെട്ടിക്കുറച്ചു.
ദിനംതോറും ഡീസല്‍ ഉള്‍പ്പടെയുള്ളവയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങളായി നില നിന്നിരുന്ന വിതരണ കമ്മീഷനില്‍ കുറവ് വരുത്തിയാല്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് കമ്പനി അധികാരികളെ രേഖാമൂലം വിതരണക്കാര്‍ അറിയിച്ചു. രേഖാമൂലം പ്രതിഷേധം അറിയിച്ച 67 ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് എതിരെയാണ് കമ്പനി പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. പിരിച്ചുവിട്ട മുഴുവന്‍ പേരെയും തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഒന്ന് മുതല്‍ വിതരണക്കര്‍ നിസഹകരണ സമരത്തിലാണ്.
പ്രശ്ന പരിഹാരത്തിന് ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ (എകെഡിഎ) നേതൃത്വത്തില്‍ പല ഇടപെടലുകള്‍ നടത്തിയിട്ടും കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന് ഏപ്രില്‍ 10 മുതല്‍ ഉൽപന്നങ്ങളുടെ വിതരണം നിർത്തി വെച്ചിരിക്കുകയാണെന്ന് എകെഡിഎ ജില്ലാ പ്രസിഡണ്ട് കെകെ റഫീക്ക്, ജനറല്‍ സെക്രട്ടറി ടി ജെയ്മോന് എന്നിവര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ളതും, ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ബിസിനസ് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കമ്പനിയായ ടാറ്റയില്‍ നിന്നും ഇപ്രകാരമുള്ള നടപടി ഞെട്ടിക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡണ്ട് പിസി ജേക്കബും ജനറല്‍ സെക്രട്ടറി അഡ്വ.എജെ റിയാസും പറഞ്ഞു. രത്തന്‍ ടാറ്റയ്ക്കൊപ്പം കമ്പനിയുടെ മൂല്യങ്ങളും പടിയിറങ്ങിയതായി സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഉല്‍പ്പന്നങ്ങളാണ് ടാറ്റയുടേത്. വളരെ ഊഷ്മളമായി നടന്നു വന്നിരുന്ന ബിസിനസ് പൊടുന്നനെ തകിടം മറിക്കപ്പെട്ടിരിക്കുന്നു. വിതരണക്കാരുടെ ആവശ്യം ന്യായമാണ്. കമ്പനിയുടെ നിഷേധാത്മക നിലപാടാണ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സിനെ നിര്‍ബന്ധിതരാക്കിയതെന്ന് പ്രസിഡണ്ട് ജി കാര്ത്തികേയന് പറഞ്ഞു.
വ്യാപാരി സമൂഹത്തിന്റെ ആശങ്ക ദുരീകരിക്കാന്‍ കമ്പനി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിതരണക്കാരും കമ്പനികളുമായി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ വകുപ്പ് മുന്‍കൈയ്യെടുത്ത് സര്‍ക്കാര്‍ തലത്തില്‍ സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണെന്നും സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Also Read: ഇളവുകളില്ല; സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും