മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ്. ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടും കങ്കണയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നാണ് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് ചോദിച്ചത്.
“ കങ്കണ ടീമിന്റെ വീഡിയോ പ്രൂഫ് ഉണ്ടായിരുന്നിട്ടും, നടി മുംബൈയിൽ ഉള്ളപ്പോൾ അന്വേഷണത്തിനായി വിളിക്കാത്തത് എന്തുകൊണ്ടാണ്?, പ്രത്യേകിച്ചും വാട്ട്‌സ്ആപ്പ് ചാറ്റുകൾ പോലും തെളിവായി കണക്കാക്കുമ്പോൾ? കങ്കണ ബോളിവുഡിൽ നിന്നുള്ളയാളല്ലേ? ”– സാവന്ത് ട്വീറ്റിൽ ചോദിച്ചു.
ബിജെപി പ്രവർത്തകനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലും രാഗിണി ദ്വിവേദിക്കെതിരായ കേസിലും നിലവിലെ സ്ഥിതി എന്താണെന്നും അദ്ദേഹം ചോദിച്ചു. 59 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിനെക്കുറിച്ച് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഒരു വലിയ വിവരണം നൽകുകയും ബോളിവുഡിലെ പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്‌തു. അതു നടക്കട്ടെ, എന്നാൽ ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗവുമായി ബിജെപിക്കുള്ള അവിശുദ്ധ ബന്ധത്തെ കണ്ടില്ലെന്നു നടിക്കാൻ തങ്ങൾ നാർക്കോട്ടിക്‌സിനെ അനുവദിക്കില്ലെന്നും സാവന്ത് ട്വീറ്റ് ചെയ്‌തു. ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നിരവധി വ്യക്തികളുടെ പേരുകളും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.
എന്നാൽ, അനാവശ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനു പകരം കോൺഗ്രസ് മഹാരാഷ്‌ട്രയിലെ യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാരിനോട് പറയണമെന്നും ആരോപണങ്ങളോട് പ്രതികരിക്കവെ ബിജെപി പറഞ്ഞു. സാവന്ത് ആരോപണം ഉന്നയിക്കുന്ന വ്യക്തികൾക്കെതിരെ എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ അത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും കോടതിയെ സമീപിക്കണമെന്നും ബിജെപി വെല്ലുവിളിച്ചു.
Kerala News: എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു