കോഴിക്കോട് : ജില്ലയിലെ പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ രാത്രി 7 മണിയോടെ വനാതിർത്തിയിൽ നിന്നും ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളും മറ്റും നശിപ്പിച്ച ശേഷം പുലർച്ചെയോടെയാണ് തിരികെ വനത്തിലേക്ക് മടങ്ങിയത്. ഈ പ്രദേശത്തെ ഏകദേശം 100ഓളം കുടുംബങ്ങളാണ് കാട്ടാന ഭീഷണിയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം ഇവിടെ ഇറങ്ങിയ കാട്ടാനകൾ അലക്‌സ് മഠത്തിനകത്ത്, ജോസ് പാഴുക്കുന്നേൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. കൂടാതെ വീടുകൾക്ക് സമീപത്തും ആനകൾ എത്താൻ തുടങ്ങിയത് ആളുകളിൽ കൂടുതൽ ഭീതി സൃഷ്‌ടിക്കുകയാണ്. ആനകളെ ഓടിക്കുന്നതിനിടെ വീണ് രണ്ട് ഫോറസ്‌റ്റ് വാച്ചർമാർക്ക് നിസാര പരുക്കേറ്റു. രണ്ടു വാച്ചർമാർ മാത്രമായതിനാൽ വന്യമൃഗങ്ങളെ കൃഷിയിടങ്ങളിൽ നിന്നും ഓടിക്കാനും സാധിക്കാത്ത സ്‌ഥിതിയാണെന്ന് പരാതി ഉയരുന്നുണ്ട്.
കൂടുതൽ വാച്ചർമാരെ പ്രദേശത്ത് നിയമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഒപ്പം തന്നെ ആനകളും, മറ്റ് വന്യ മൃഗങ്ങളും ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ കരിങ്കല്ല് ഉപയോഗിച്ച് മതിൽ നിർമിക്കണമെന്നും നാട്ടുകാർ വ്യക്‌തമാക്കുന്നു. കൂടാതെ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർ രാത്രികാല പട്രോളിങ് ശക്‌തമാക്കണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചു.
Read also : ഇതൊരു മൂന്നാം മുന്നണി യോഗമല്ല; വിശദീകരണവുമായി ശരദ് പവാർ