ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരത്തിന് ആനമതിൽ നിർമിക്കാൻ തീരുമാനം. ഫാമിൽ 22 കോടി രൂപ ചിലവിട്ട് ആനമതിൽ നിർമിക്കാനാണ് ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചത്. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായ പശ്‌ചാത്തലത്തിലായിരുന്നു മന്ത്രിമാരുടെ സംഘം സന്ദർശനം നടത്തിയത്. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ, എംവി ഗോവിന്ദൻ, എംഎൽഎമാരായ കെകെ ശൈലജ, സണ്ണി ജോസഫ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
22 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന കോൺക്രീറ്റ് ആനമതിൽ പൂർത്തീകരിക്കണമെന്ന നിർദ്ദേശമാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്. സങ്കീർണമായ ടെൻഡർ നടപടിക്രമങ്ങൾ മറികടന്ന് പദ്ധതി യാഥാർഥ്യമാക്കുന്നതിന് ഇടപെടൽ വേണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പത്ത് കിലോമീറ്റർ ദൂരത്തിൽ നേരത്തെ ആനമതിൽ നിർമിച്ചിരുന്നു. എന്നാൽ പിന്നീട് കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. ഇതോടെ പല ഭാഗത്തും മതിൽ തകർന്നതും പ്രതിസന്ധി രൂക്ഷമാക്കി.
പ്രധാന ജനവാസ മേഖലകൾ ഉള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയാകും പുതിയ മതിലിന്റെ നിർമാണം. ആറളത്ത് കഴിഞ്ഞ എട്ട് വർഷത്തിനിടെ 13 പേരുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. അടുത്തിടെ ആറളം ഫാമിലെ ഒന്നാം ബ്ളോക്കിൽ ചെത്തുതൊഴിലാളിയായ കൊളപ്പ പാണലാട്ടെ പിപി റിജേഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപെട്ടിരുന്നു. തുടർന്ന് വന്യജീവി ശല്യം പ്രതിരോധിക്കാൻ കാര്യക്ഷമമായ നടപടികൾ ഇല്ലെന്ന വിമർശനം ശക്‌തമായി ഉയർന്നിരുന്നു.
തുടർന്നാണ്, വനം, പട്ടികവർഗ ക്ഷേമം, തദ്ദേശ എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരുടെ സംഘം ഫാമിൽ സന്ദർശനം നടത്തിയത്. വനം, പൊതുമരാമത്ത്, പട്ടിക വർഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്‌ഥർ അടങ്ങിയ വിദഗ്‌ധ സമിതിയും മന്തിമാർക്കൊപ്പം ആറളത്തെത്തിയിരുന്നു. ഫാമിന്റെ വികസനത്തിനും വൈവിധ്യ വൽക്കരണത്തിനുമായി തയ്യാറാക്കിയ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.
Most Read: കാട്ടാനയുടെ ആക്രമണത്തിൽ 5 വയസുകാരി മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാർ